ഭോപ്പാൽ: രാജ്യത്തെ പ്രമുഖ ഐഎഎസ് കോച്ചിംഗ് സെന്ററായ ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ കവർന്നു. ഭോപ്പാലിലെ അക്കാദമി ഫ്രാഞ്ചൈസി നടത്തിപ്പുകാരനായ പ്രിയങ്ക് ശർമ്മയുടെ നേതൃത്വത്തിലാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. സ്ഥാപനത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന വ്യാജേന ഭോപ്പാലിലെത്തിച്ചാണ് ഡയറക്ടറെയും സംഘത്തെയും പ്രതികൾ ബന്ധിയാക്കിയത്.
പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ചർച്ചയ്ക്കായി വാടക ഫ്ലാറ്റിലെത്തിച്ച ശുഭ്രയെ ആയുധധാരികളായ അക്രമിസംഘം തടഞ്ഞുവെക്കുകയായിരുന്നു. നാല് മണിക്കൂറോളം നീണ്ട തടങ്കലിനിടെ ശുഭ്രയുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ പ്രതികൾ ഫ്ലാറ്റിൽ ഉച്ചത്തിൽ ഭക്തിഗാനങ്ങൾ വെച്ചു. തുടർന്ന് തോക്കിൻമുനയിൽ നിർത്തി 1.89 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പൊലീസിൽ പരാതിപ്പെട്ടാൽ അപായപ്പെടുത്തുമെന്ന് വ്യാജ വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
സംഭവത്തിന് പിന്നാലെ ഡൽഹി സ്വദേശിയായ സന്തോഷ് കുമാർ നൽകിയ പരാതിയിൽ ഭോപ്പാൽ ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ സൂത്രധാരൻ പ്രിയങ്ക് ശർമ്മയുൾപ്പെടെ ആറ് പേർ പിടിയിലായി. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ എയിംസ് ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായി അസുഖം അഭിനയിച്ച പ്രിയങ്കിനെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്ന് തോക്കും വാഹനങ്ങളും പിടിച്ചെടുത്തു. കൃത്യസമയത്ത് ഇടപെട്ട പൊലീസ്, പണം കൈമാറിയ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

