കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിമാറുന്നു. വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള പോര് ഇപ്പോൾ തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടർന്നിരിക്കുകയാണ്. ഞായറാഴ്ച പ്രഖ്യാപനം ഉണ്ടാകാനിരിക്കെ സമ്മർദ്ദ തന്ത്രങ്ങളുമായി ഗ്രൂപ്പ് വൈര്യം മുറുകുകയാണ്.
തെരുവിൽ പ്രകടനവും പാലഭിഷേകവും
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രവർത്തകർ പ്രകടനം നടത്തി. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്ന മുദ്രാവാക്യവുമായി സതീശൻ അനുകൂലികൾ രംഗത്തെത്തിയപ്പോൾ, തിരുവനന്തപുരത്ത് കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോർഡുകളിൽ പാലഭിഷേകം നടത്തിയാണ് അദ്ദേഹത്തിന്റെ അനുയായികൾ പ്രതികരിച്ചത്. അതേസമയം, ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനറുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ വി.ഡി. സതീശനായി വൻ ക്യാമ്പയിനാണ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒന്നേകാൽ ലക്ഷത്തോളം കമന്റുകളാണ് സതീശനെ പിന്തുണച്ച് വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ജെൻസി പ്രതിഷേധം എന്ന പേരിൽ നടക്കുന്ന സ്റ്റാറ്റസ് ക്യാമ്പയിനിൽ ഇതിനോടകം 35,000-ത്തോളം പേർ പങ്കുചേർന്നു. ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകുന്ന തരത്തിലാണ് സതീശൻ അനുകൂലികളുടെ നീക്കങ്ങൾ.
ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് തേടുന്നു
അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നീ നിരീക്ഷകർ എംഎൽഎമാരിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും അഭിപ്രായം തേടി. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, മുസ്ലിം ലീഗും കേരള കോൺഗ്രസും വി.ഡി. സതീശനെ അനുകൂലിക്കുന്നു എന്നാണ് സൂചന. ജനവികാരം കണക്കിലെടുക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊണ്ട് നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി. നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഡൽഹിയിൽ നിന്നാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക.

