കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി രൂക്ഷമാകുന്നു. പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചതോടെ, ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
രാജിവയ്ക്കില്ല, ഇത് ജനവിധിയല്ല: മമത
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വൃത്തികെട്ട കളിയാണ് ബംഗാളിൽ നടന്നതെന്ന് മമത ബാനർജി ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും രാജി സമർപ്പിക്കാൻ രാജ്ഭവനിലേക്ക് (ലോക് ഭവൻ) പോകില്ലെന്നും വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു മമതയുടെ വെല്ലുവിളി.
ഇതിന് പിന്നാലെയാണ് സഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവർണറുടെ നിർണ്ണായക നീക്കം. പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭയുടെ ആദ്യ ദിവസം തൃണമൂൽ എംഎൽഎമാർ കറുത്ത വസ്ത്രം ധരിക്കണമെന്നും മമത ആഹ്വാനം ചെയ്തിട്ടുണ്ട്.
ബിജെപി അധികാരത്തിലേക്ക്, സുവേന്ദു അടുത്ത മുഖ്യമന്ത്രി?
മെയ് 9ന് രവീന്ദ്രനാഥ ടഗോറിന്റെ ജന്മദിനത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഭവാനിപുരിൽ മമത ബാനർജിയെ നേരിട്ടുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകാനാണ് കൂടുതൽ സാധ്യത. മമതയുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് സുവേന്ദു വിമർശിച്ചു. നിലവിലെ സവിശേഷ സാഹചര്യം പരിഗണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അധികാര കൈമാറ്റ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

