തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇനിയും നീങ്ങിയിട്ടില്ല.
ഭൂരിപക്ഷം സംബന്ധിച്ച കൃത്യമായ രേഖകൾ ഹാജരാക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ഗവർണർ.
നിലവിലെ സാഹചര്യത്തിൽ രണ്ട് എംഎൽഎമാരുള്ള വിസികെയുടെ നിലപാട് നിർണ്ണായകമാണ്. അവർ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ടിവികെയുടെ പേരിൽ വ്യാജക്കത്ത് നിർമ്മിച്ചെന്ന ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഈ ആരോപണം ടിവികെ നേതൃത്വം പൂർണ്ണമായും നിഷേധിച്ചു. ഭരണപരിചയമോ രാഷ്ട്രീയ തന്ത്രങ്ങളോ വേണ്ടത്ര ഇല്ലാത്തത് ടിവികെയുടെ കരുനീക്കങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഗവർണറുടെ കടുത്ത നിലപാടും സഖ്യകക്ഷികളുടെ അനിശ്ചിതത്വവും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആദ്യഘട്ടത്തിൽ തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

