നടൻ ജയം രവിയുടെ വികാരാധീനമായ വാർത്താസമ്മേളനത്തിന് പിന്നാലെ തമിഴ് സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. വിവാഹമോചനം നിയമപരമായി പൂർത്തിയാകുന്നത് വരെ സിനിമയിൽ അഭിനയിക്കില്ലെന്നും, കോടികൾ സമ്പാദിച്ചിട്ടും ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നതെന്നും മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും ജയം രവി കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി.
ഭൂരിഭാഗം പേരും അദ്ദേഹത്തിന്റെ ഭാര്യ ആരതിയുടെ പക്ഷം ചേർന്നപ്പോൾ, ജയം രവിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് തമിഴ് സീരിയൽ നടി റിഹാന. തന്റെ സ്വന്തം കുടുംബത്തിൽ നടന്ന ഒരു ദാമ്പത്യ തകർച്ചയും അതിനെത്തുടർന്നുണ്ടായ ആത്മഹത്യയും പങ്കുവെച്ചുകൊണ്ടാണ് റിഹാന ജയം രവിയുടെ അവസ്ഥയെ പിന്തുണച്ചത്.
ജയം രവിയുടെ പ്രസ്മീറ്റ് കണ്ടപ്പോൾ ഓർമ്മ വന്നത് 24-ാം വയസ്സിൽ ആത്മഹത്യ ചെയ്ത തന്റെ അനിയനെ
ജയം രവിയുടെ പ്രസ്മീറ്റ് കണ്ടപ്പോൾ 24-ാം വയസ്സിൽ ആത്മഹത്യ ചെയ്ത തന്റെ അനിയനെയാണ് ഓർമ്മ വന്നതെന്ന് റിഹാന പറയുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നിട്ടും പെൺകുട്ടിയുടെ അഹങ്കാരവും ബഹുമാനക്കുറവും കാരണം തങ്ങൾ ആ ബന്ധത്തിൽ നിന്ന് അനിയനെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു. എന്നാൽ അവൾ മതിയെന്ന വാശിയിൽ അവൻ വിഷം കഴിച്ചതോടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
അവന് ഒരു കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ അന്ന് അവൻ എന്റെ മുന്നിലിരുന്ന് ഒരുപാട് കരഞ്ഞു. ‘കഴിഞ്ഞ ദിവസം അവൾ എന്നെ അടിച്ചു’ എന്ന് പറഞ്ഞാണ് അവൻ കരഞ്ഞത്. മൂന്നര വർഷത്തോളം അവൻ ഭാര്യയിൽ നിന്നും അകന്ന് കഴിഞ്ഞു. എന്നാൽ കുഞ്ഞിനെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് ഭാര്യ വെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ച് അവൻ വീണ്ടും അവർക്കൊപ്പം ജീവിക്കാൻ തുടങ്ങി.” – റിഹാന വെളിപ്പെടുത്തി.
എന്നാൽ റിഹാനയുമായി സംസാരിച്ചതിന്റെ പേരിൽ ഭാര്യ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയും കുഞ്ഞിനെയുമെടുത്ത് വീടുവിട്ടു പോവുകയും ചെയ്തു. ഈ മാനസിക വിഷമത്തിലാണ് റിഹാനയുടെ സഹോദരൻ ആത്മഹത്യ ചെയ്യുന്നത്. ഇന്ന് ആ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുമ്പോൾ തങ്ങൾക്ക് സഹോദരനെ നഷ്ടപ്പെട്ടുവെന്ന് നടി വേദനയോടെ ഓർക്കുന്നു.
രണ്ടുപേരിൽ ആരുടെയെങ്കിലും ജീവൻ പോയാൽ മാത്രമേ ആളുകൾ സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ
ജയം രവിയുടെ വാർത്താസമ്മേളനത്തിന് താഴെ വരുന്ന മോശം കമന്റുകളെ റിഹാന ശക്തമായി വിമർശിച്ചു. മക്കളെ ഓർത്ത് ജീവിക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് തന്റെ അനിയന്റെ ജീവിതമെന്ന് നടി പറയുന്നു. രണ്ടുപേരിൽ ആരുടെയെങ്കിലും ജീവൻ പോയാൽ മാത്രമേ ആളുകൾ സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ.
ചത്താലും പ്രശ്നമില്ല, ത്യാഗം ചെയ്യാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലാണ് സമൂഹം ചിന്തിക്കുന്നത്. ആ ബന്ധത്തിൽ നിന്നും പുറത്തുവന്ന്, കെനീഷയോട് ചേർന്ന് ബാക്കിയുള്ള ജീവിതവും ടാലന്റും വെച്ച് മുന്നോട്ട് പോകാനാണ് ജയം രവി സാർ ചിന്തിച്ചത്. അതിനിടയിൽ എല്ലാവരും ചേർന്ന് പ്രശ്നം സൃഷ്ടിക്കുന്നത് ശരിയാണോ?” റിഹാന ചോദിക്കുന്നു.
തന്റെ കുടുംബത്തിൽ സമാനമായ സംഭവം നടന്നതുകൊണ്ട് ജയം രവിയുടെ അവസ്ഥ പൂർണ്ണമായി മനസ്സിലാകുമെന്നും, മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ ശ്രമിക്കുന്ന മനസ്സാക്ഷിയുള്ളവരാകണം മനുഷ്യരെന്നും പറഞ്ഞാണ് റിഹാന തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

