കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തിന് പിന്നിൽ രാജ്യന്തര സെക്സ് റാക്കറ്റ്. ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച ശേഷം ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പരാതിക്കാരി വെളിപ്പെടുത്തി. വെള്ളത്തില്‍ പോലും പൊടികലക്കി കുടിപ്പിച്ചെന്നും ശാരീരിമായി ഉപദ്രവിച്ചെന്നും യുവതി പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കേസില്‍ ഇതുവരെ മൂന്നു പേരാണ് പിടിയിലായത്
സിന്ധുവും അലീനയും ചേർന്ന് പണം വാങ്ങി ദുബായിൽ എത്തിച്ച ശേഷം ഫ്ലാറ്റിൽ അടച്ചിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. ’ബലമായിട്ട് ഡ്രിങ്സില്‍ വെള്ളപൊടി കലക്കി തന്നു കുടിപ്പിച്ചു. ബോധം പോകുന്ന രീതിയിലാക്കി. ശേഷം അവരുടെ വേറെ ആൾക്കാരൊക്കെ അവിടെവന്ന് പോയി. ശാരീരിമായി ഉപദ്രവിച്ചു. പച്ചവെള്ളത്തില്‍ പോലും ഓരോന്ന് കലക്കി തന്നു. പ്രതികരണ ശേഷി നഷ്ടപ്പെടുന്ന അവസ്ഥ. വീട്ടിലേക്ക് വിളിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞു. ഓരോ ആണുങ്ങള്‍ വന്നു പോവുകയാണെന്നെല്ലാം പറഞ്ഞു. നഗ്ന ഫോട്ടോയെടുത്ത് വീട്ടിലേക്ക് അയച്ചു’ എന്നിങ്ങനെയാണ് യുവതിയുടെ പരാതി.
യുവതികളെ വിദേശത്ത് എത്തിച്ച് പീഡിപ്പിച്ചതിന് പിന്നിൽ രാജ്യന്തര ബന്ധമുള്ള സെക്‌സ് റാക്കറ്റുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കൊച്ചി സ്വദേശിയും കേസിലെ മുഖ്യപ്രതിയായ സിന്ധു, മോഡലായ അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ട് പ്രതികൾ വിദേശത്താണ്. ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത് നിലവിൽ രണ്ട് പരാതികളാണ് ലഭിച്ചിട്ടുള്ളത്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

