യുഎഇ ദിർഹത്തിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണ് ഇന്ത്യൻ രൂപ. ഇതോടെ ഗൾഫിലെ ദശലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണമയക്കാൻ വൻ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാൽ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിൽ കടുത്ത പണപ്പെരുപ്പത്തിനും ഇറക്കുമതി ചെലവ് വർധിക്കുന്നതിനും കാരണമാകുമെന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ ആശങ്കയിലാക്കുന്നുണ്ട്.
തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 96.34 എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളറുമായി മൂല്യം നിശ്ചയിച്ചിട്ടുള്ള യുഎഇ ദിർഹത്തിന്റെ നിരക്ക് ഇതോടെ ചരിത്രത്തിലാദ്യമായി 26.22 രൂപ കടന്നു. വരും മാസങ്ങളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 100-ലേക്ക് എത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
പ്രവാസികൾക്ക് ഇത് സുവർണ്ണാവസരം
ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് സമീപകാലത്തെ ഏറ്റവും മികച്ച റെമിറ്റൻസ് വിൻഡോയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ 89 രൂപ എന്ന നിരക്കിലായിരുന്ന രൂപ, നിലവിൽ 6 മുതൽ 7 ശതമാനം വരെയാണ് ഇടിഞ്ഞത്. ദിർഹത്തിന്റെ നിരക്ക് 26 കടന്നതോടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് വലിയ തുകയാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.
മുൻപ് ലഭിച്ചിരുന്നതിനേക്കാൾ വലിയ തുകയാണ് ഇപ്പോൾ പ്രവാസികൾക്ക് ലഭിക്കുന്നത്. നിലവിലെ നിരക്കനുസരിച്ച് 5,000 ദിർഹം നാട്ടിലേക്ക് അയച്ചാൽ 1,31,000-ൽ പരം ഇന്ത്യൻ രൂപ ലഭിക്കും. ഇതോടെ യുഎഇയിലെ മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബ ചെലവുകൾക്ക് പുറമെ നാട്ടിൽ വസ്തുവകകൾ വാങ്ങുന്നതിനും സ്ഥിരനിക്ഷേപങ്ങൾക്കും ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനുമായി പ്രവാസികൾ വൻതോതിൽ പണം നാട്ടിലേക്ക് ഒഴുക്കുകയാണ്.
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില (Crude Oil) കുതിച്ചുയർന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യ തങ്ങൾക്ക് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ, എണ്ണവില വർധനവ് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വൻതോതിൽ വർധിപ്പിച്ചു. ഈ സാമ്പത്തിക വർഷം കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2 ശതമാനത്തിലധികമായി ഉയർന്നേക്കാം. ഇത് 2012-13 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കൂടാതെ, വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയെ തളർത്തി. 2026-ൽ മാത്രം ഇതുവരെ 2.65 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്.
പലിശനിരക്കും പണപ്പെരുപ്പവും; വരും ദിവസങ്ങൾ കഠിനം
രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോടിക്കണക്കിന് ഡോളർ വിപണിയിലിറക്കി ഇടപെടുന്നുണ്ടെങ്കിലും ഇടിവ് തടയാൻ സാധിക്കുന്നില്ല. എണ്ണ ഇറക്കുമതിക്കാർക്കായി പ്രത്യേക ക്രെഡിറ്റ് ലൈനുകൾ ആർബിഐ നീട്ടിയിട്ടുണ്ട്. കൂടാതെ ഡോളർ ചിലവ് കുറയ്ക്കുന്നതിനായി സ്വർണ്ണ ഇറക്കുമതി കുറയ്ക്കാനും വിദേശയാത്രകൾ പരിമിതപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രൂപ 90-ൽ നിന്ന് 96-ലേക്ക് വീണത് രാജ്യത്ത് വരും ദിവസങ്ങളിൽ കടുത്ത പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് മുൻ ഐക്യരാഷ്ട്രസഭ ഉപദേശകനും സാമ്പത്തിക വിദഗ്ധനുമായ സന്തോഷ് മെഹ്‌റോത്ര മുന്നറിയിപ്പ് നൽകി. പ്രതിസന്ധി തുടർന്നാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ രൂപ ഡോളറിനെതിരെ 100 രൂപ എന്ന നിരക്കിലേക്ക് എത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ രൂപ 91.70 മുതൽ 99.50 വരെ എന്ന പരിധിയിൽ വ്യാപാരം തുടരാനാണ് സാധ്യതയെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് സുരേഷ് കെഡിയയും വ്യക്തമാക്കി.

