മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ. നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങി. 2019-ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ അന്വേഷണ പരിധിയിലാണ്. അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ പരിശോധിക്കും. റെയ്ഡിൽ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ മൂന്നോളാം അക്കൗണ്ടുകൾ ഉൾപെടുന്നു.
അതേസമയം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റേയും മുൻമന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇ ഡി റെയ്ഡിനെതിരായ പ്രതിഷേധത്തിൽ കണ്ണൂരും കോഴിക്കോടും സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എഴുപതിലധികം പേർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം പ്രവർത്തകരായ പന്ത്രണ്ട് പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇതിനിടെ പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തി.

