കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ്ര് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിള അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലാിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പി.െജ.ജോസഫ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2006ലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം. കോതമംഗലം മണ്ഡലത്തിൽ നിന്ന് രണ്ടു തവണ (2006, 2011) നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച ഒരു സംഘാടകനും കർഷക നേതാവും എന്ന നിലയിലാണ് അറിയപ്പെട്ടത്.
1936 സെപ്റ്റംബർ 13ന് കോതമംഗലം ഊന്നുകല്ലിൽ ജനിച്ച ടി.യു.കുരുവിളയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം തദ്ദേശ തിരഞ്ഞെടുപ്പിലൂടെയായിരുന്നു. 14 വർഷക്കാലം അദ്ദേഹം കീരംപാറ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. മന്ത്രിസ്ഥാനത്തിനു പുറമെ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, റബർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. യാക്കോബായ സുറിയാനി സഭയുടെ മുൻ അൽമായ സെക്രട്ടറിയും സഭയുടെ പരമോന്നത ബഹുമതിയായ ‘ഷെവലിയാർ’ പദവിക്ക് അർഹനുമായിരുന്നു.
കോതമംഗലത്തിനടുത്തു ചേലാട് തോമ്പ്രയിൽ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനാണ്. കീരമ്പാറ, വടവുകോട്, തിരുവല്ല എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ കാർമൽ പോളി ടെക്‌നിക്കിൽ നിന്ന് എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടി. ഭാര്യ: ചിന്നമ്മ. മക്കൾ: റീന, രേണു, റെമി, ഡോ. രേഖ, എൽദോ. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും.

