തൊടുപുഴ: ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തില്‍ വീടിനകത്ത് അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും. പ്രളയം കഴിഞ്ഞപ്പോള്‍ കരിമ്ബന്‍ ചപ്പാത്തിനു സമീപത്തെ വീടിനുള്ളില്‍ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു നീക്കം ചെയ്തു. മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവിലാണ് വീട് പൂര്‍വ്വ സ്ഥിതിയിലാക്കിയത്.

സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിലെ വെള്ളം ദിശമാറ്റി വീടിനകത്തു കൂടി ഒഴുക്കിയാണു മണലും ചെളിയും നീക്കിയത്. കരിമ്ബന്‍ കല്ലുറുമ്ബില്‍ ഷിജുവിന്റെ വീടിനുള്ളില്‍ ലോഡ് കണക്കിനു മണ്ണും മണലും അടിഞ്ഞു കൂടിയത് ചിത്രം സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമീപത്തെ പാറക്കല്‍ ടോമി, തടിക്കല്‍ ജോര്‍ജ് എന്നിവരുടെ വീടുകളിലും സമാനമായ രീതിയില്‍ മണ്ണു മൂടിയിരുന്നു.

ചിറകെട്ടി വഴിതിരിച്ചുവിട്ട വെള്ളം വീടിന്റെ ഭിത്തികളില്‍ ദ്വാരമുണ്ടാക്കിയാണ് അകത്തെത്തിച്ചത്. മുറികളുടെ ഭിത്തികളിലും ദ്വാരമുണ്ടാക്കി വെള്ളം ഉള്ളിലൂടെ ഒഴുക്കി പുറത്തേക്കു വിടുകയാണു ചെയ്തത്. അണക്കെട്ട് തുറന്നതിനു പുറമേ, മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുതിച്ചെത്തിയ മണ്ണും മണലുമെല്ലാമാണു വീടുകളിലേക്ക് അടിച്ചുകയറിയത്.

Leave a Reply

Your email address will not be published. Required fields are marked *