ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയതിന്റെ ആവേശത്തിലാണ് കാല്‍പന്ത് പ്രേമികള്‍. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയതിന്റെ ആവേശത്തിലാണ് കാല്‍പന്ത് പ്രേമികള്‍. ജൂണ്‍ 11-നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 48 ടീമുകള്‍ മാറ്റുരയ്ക്കുന്നു. ആകെ 104 മത്സരങ്ങളുണ്ട്. ടൂർണമെന്റിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് സ്വന്തമാക്കിയത്. കരാർ പ്രകാരം 2026 ലോകകപ്പിന് പുറമെ, 2027 ഫിഫ വനിതാ ലോകകപ്പ്, 2030 ഫിഫ ലോകകപ്പ് എന്നിവയുൾപ്പെടെ 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം സീ ഗ്രൂപ്പിനായിരിക്കും.
സീ 5-ലുടെ ഡിജിറ്റലായും മത്സരം കാണാം. ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ജൂൺ 11-ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നടക്കുക. ടൂർണമെന്റിന്റെ ഫൈനല്‍ ജൂലൈ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്. സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ ‘യൂണിറ്റ്8 സ്പോർട്സ് നെറ്റ്‌വർക്ക്’ ചാനലുകളിലൂടെ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍:
- യൂണിറ്റ്8 സ്പോർട്സ് 1
- യൂണിറ്റ്8 സ്പോർട്സ് 1 എച്ച്ഡി
- യൂണിറ്റ്8 സ്പോർട്സ് 2
- യൂണിറ്റ്8 സ്പോർട്സ് 2 എച്ച്ഡി
നിയന്ത്രണമേര്‍പ്പെടുത്തി
അതേസമയം, സ്റ്റേഡിയങ്ങളിലേക്ക് കാണികൾ റീഫില്ലബിൾ വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിന് ഫിഫ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച ഫിഫ തങ്ങളുടെ ഔദ്യോഗിക ‘സ്റ്റേഡിയം കോഡ് ഓഫ് കണ്ടക്ട്’ (സ്റ്റേഡിയം പെരുമാറ്റച്ചട്ടം) പരിഷ്‌കരിച്ചതിനെത്തുടർന്നാണ് ഈ പുതിയ തീരുമാനം പുറത്തുവന്നത്.
ഫിഫയുടെ ഈ പെട്ടെന്നുള്ള നടപടിക്കെതിരെ ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ പ്രമുഖ കൂട്ടായ്മയായ ‘ഫ്രീ ലയൺസ്’ രംഗത്തെത്തുകയും ശക്തമായ ഭാഷയിൽ തങ്ങളുടെ വിമർശനം രേഖപ്പെടുത്തുകയും ചെയ്തു. വരാനിരിക്കുന്ന ടൂർണമെന്റിൽ കടുത്ത ചൂടും അസഹനീയമായ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. അതിനാൽ സ്റ്റേഡിയങ്ങളിൽ റീഫില്ലബിൾ കുപ്പികൾ കരുതാൻ ഫിഫ നേരത്തെ അനുമതി നല്‍കിയിരുന്നുന്നുവെന്നാണ് ആരാധക കൂട്ടായ്മയുടെ വാദം. ആ വാഗ്ദാനത്തിൽ നിന്നാണ് ഫിഫ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.
കേവലം പണം സമ്പാദിക്കാനും ലാഭമുണ്ടാക്കാനും വേണ്ടിയുള്ള ഫിഫയുടെ മുൻകൂട്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആരാധകർ ഈ പുതിയ തീരുമാനത്തെ വിലയിരുത്തുന്നത്. ഫിഫ കൈക്കൊണ്ടിട്ടുള്ള ഈ പുതിയ തീരുമാനത്തെക്കുറിച്ച് വിവിധ തലങ്ങളിൽ ഗൗരവമേറിയ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഈ വർഷത്തെ ലോകകപ്പ് ടൂർണമെന്റിനായി രൂപീകരിച്ചിട്ടുള്ള വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റേഡിയത്തിനകത്ത് വെച്ച് ഇത്തരം കുപ്പികൾ ആളുകൾക്ക് നേരെ എറിയപ്പെടാനുള്ള വലിയ സുരക്ഷാസാധ്യത നിലനിൽക്കുന്നതിനാലാണ് അവ പൂർണ്ണമായും നിരോധിച്ചതെന്നാണ് ഫിഫ നൽകുന്ന വിശദീകരണം. കളിക്കളത്തിലെ താരങ്ങളുടെയും കളി കാണാനെത്തുന്ന ആരാധകരുടെയും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നാണ് ഫിഫയുടെ നിലപാട്.
താരങ്ങള്‍, റഫറിമാർ, കാണികൾ, വോളന്റിയർമാർ, മറ്റ് സ്റ്റേഡിയം ജീവനക്കാർ എന്നിവരടങ്ങുന്ന എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിനും സുരക്ഷയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫിഫ കൂട്ടിച്ചേർത്തു.

