ബാവലി പുഴയിൽ കല്ലിട്ട് മുസ്ലീം കുടുംബം ,കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി ആരോപണം

Kottiyoor Temple News | കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി ആരോപണം. ബാവലികെട്ട് എന്ന പേരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്നു വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായാണ് പരാതി. ആചാരങളിൽ അവകാശം ഉന്നയിച്ച് മുസ്ലിം കുടുംബം ബാവലി പുഴയിലിറങ്ങി കല്ലിട്ടു. കർണാടക സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള ഷാഹിദ് തെക്കിലിൻ്റെ നേതൃത്വത്തിൽ മുസ്ലിം കുടുംബത്തിനു പാരമ്പര്യ അവകാശമുണ്ടെന്ന് വരുത്തി തീർക്കാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്.

മഹോത്സവം നടന്നു വരുന്നതിനിടെയാണ് ഇത്തരമൊരു വിവാദം.
വൈശാഖ മഹോത്സവത്തിൻ്റെ പ്രാരംഭ ചടങ്ങുകളിലൊന്നായ ‘നീരെഴുന്നള്ളത്ത്’ നടക്കുന്ന ദിവസം രാവിലെ 10 മണിയോടെ കൊട്ടിയൂർ മന്ദഞ്ചരിയിലെ ബാവലി പുഴയോരത്ത് ഒരു സംഘമാളുകൾ എത്തിയിരുന്നു. തങ്ങൾ ‘ബാവലിക്കെട്ട്’ നടത്തുകയാണെന്നും പണ്ടുകാലത്ത് തങ്ങളുടെ കുടുംബമാണ് ഈ ചടങ്ങ് നിർവഹിച്ചിരുന്നതെന്നും അവകാശപ്പെട്ട ഇവർ, ഇതിൻ്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയവയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ.
കൊട്ടിയൂരിലെ ചടങ്ങുകളുടെ അവകാശം 64 ഹിന്ദു സമുദായങ്ങൾക്ക് മാത്രമാണ്. നീരെഴുന്നള്ളത്ത് ദിവസം ചിലർ കൊട്ടിയൂരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്ന് പറഞ്ഞു വന്നു. ബാവലിയിൽ സഞ്ചരിക്കാനുള്ള പാത ഒരുക്കുന്നത് തങ്ങളുടെ കുടുംബം എന്ന് പറഞ്ഞാണ് അവർ എത്തിയത്. ബാവലിക്കെട്ട് എന്ന ചടങ്ങ് മുൻ കാലങ്ങളിൽ നടന്നിട്ടില്ല. ആർക്കും അറിയാത്ത കാര്യം പെട്ടെന്ന് വന്ന് ചെയ്തത് നിഷ്കളങ്കമല്ല .

ഈ പ്രവൃത്തിക്ക് പിന്നിൽ ദുരുദ്ദേശമുണ്ട്. കർണാടകയിൽ നിന്ന് ഭക്തർ വരുന്ന സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ് നടന്നത്. ചരിത്രകാരന്മാർ എന്ന് പറയുന്ന ആളുകളെ കൂട്ടി ഇതിന് ആധികാരികത ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടന്നു. അത്യന്തം പ്രതിഷേധപരമായ പ്രവൃത്തിയാണിത്. ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം. അടുത്ത വർഷം ഈ നീക്കം ഒരു കാരണവശാലും അനുവദിക്കില്ല.

ഇത്തരം നീക്കങ്ങളിൽ നിന്ന് ഇവർ പിന്തിരിയണം. ഇല്ലെങ്കിൽ വർത്തമാന കാല ഹൈന്ദവ ശക്തി എന്താണ് എന്ന് കാണേണ്ടി വരും. ഇത്തരം നീക്കവുമായി മുന്നോട്ട് പോയാൽ സംഘടിത ഹൈന്ദവ ശക്തിയുടെ പ്രതിരോധം ഉണ്ടാകും. ഇപ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണം. ദേവസ്വം ബോർഡ് പരാതി കൊടുക്കാൻ തയ്യാറായില്ലെങ്കിൽ സംഘടന നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞ് ഇനി ആരും കൊട്ടിയൂരിലേക്ക് വരില്ലെന്നും വത്സൻ തില്ലങ്കേരി  പറഞ്ഞു.

ടി എം ഷാഹിദ്, എൻ ആർ മായൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരപരമായ അവകാശങ്ങൾ 64 സ്ഥാനികൾക്ക് മാത്രമുള്ളതാണെന്നും, ഇവർ ഹൈന്ദവ സമുദായത്തിൽപ്പെട്ടവരാണെന്നും ദേവസ്വം ബോർഡും പാരമ്പര്യ ട്രസ്റ്റർമാരും ട്രസ്റ്റി ബോർഡ് ചെയർമാനും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *