വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാക്കു പിഴച്ച് വി ഡി സതീശന്‍: ഉടന്‍ തിരുത്ത്

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാക്കു പിഴച്ച് വി ഡി സതീശന്‍. നേമത്തെ വോട്ടുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നാക്ക് പിഴച്ചത്. പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച ഉടന്‍ തന്നെ മുന്‍ മുഖ്യമന്ത്രി എന്ന് തിരുത്തുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് ജയിച്ചത് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിനും എല്‍ഡിഎഫിനും നേമത്ത് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രിക്ക് ഞാന്‍ സഭയില്‍ മറുപടി കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് തിരുത്തി.

ചാത്തന്നൂരും കഴക്കൂട്ടത്തും ഞങ്ങളുടെ വോട്ട് കൂടി. സിപിഎമ്മിന്റെ വോട്ട് കുറഞ്ഞു. സിപിഎമ്മിന്റെ വലിയ നേതാക്കള്‍ മത്സരിച്ചയിടത്താണ് അവര്‍ക്ക് വോട്ട് കുറഞ്ഞത്. അതാണ് ബിജെപി-സിപിഎം ഡീല്‍. മുതിര്‍ന്ന നേതാക്കള്‍ കൈവശംവെച്ചിരുന്ന സീറ്റ് വെള്ളിത്താലത്തിലാക്കി ബിജെപിക്ക് കൈമാറുകയായിരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

അതേസമയം, ഇ ശ്രീധരന്റെ അതിവേഗ റെയില്‍പാത പദ്ധതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് വെച്ചത്. റെയില്‍വെ മേഖലയിലെ വിദഗ്ധന്‍ ജെ വിനയന്‍, ധനകാര്യ വിദഗ്ധന്‍ ഡോ. സി വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സമിതിയില്‍ ഉളളത്. കെ റെയിലിനെ ശക്തമായി എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു ശ്രീധര്‍ രാധാകൃഷ്ണന്‍. പാരിസ്ഥിതിക ആഘാതം പഠിക്കാതെ ശ്രീധരന്റെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയില്‍ വിരുദ്ധസമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ധവളപത്രം ഉണ്ടാക്കാന്‍ എഐ ഉപയോഗിച്ചുവെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. പത്ത് ദിവസങ്ങള്‍കൊണ്ട് 172 പേജുള്ള ധവളപത്രം ഇറക്കിയത് എങ്ങനെയാണെന്നൊക്കെയാണ് ചോദ്യം, അങ്ങനെ ഉണ്ടാക്കാനുള്ള കഴിവ് ഈ സര്‍ക്കാരിനുണ്ട്. എഐ ഉപയോഗിച്ചിട്ടില്ല. ഇനിയിപ്പോള്‍ എഐ ഉപയോഗിച്ചാല്‍ത്തന്നെ എന്താണ് തെറ്റ്? ഇനി എഐ ഉപയോഗിക്കും, ഡാറ്റ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഭരണമാണ് വരാന്‍ പോകുന്നത്. അതിനുള്ള ആളുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാന്‍ സമിതിയെ നിയോഗിച്ചതാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. പഠിച്ച ശേഷം മാത്രം തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *