അവയവക്കടത്ത്: കേരളത്തില്‍ ഇഡിയുടെ വ്യാപക റെയ്ഡ്

കൊച്ചി: അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തില്‍ ഇഡിയുടെ വ്യാപക റെയ്ഡ്. കേരളത്തിലെ നിരവധി ആശുപത്രികളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിനായി വ്യാജ രേഖകള്‍ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.

കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ആശുപത്രികള്‍, വസതികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സമീപകാലത്ത് നിയമവിരുദ്ധ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു റാക്കറ്റിനെതിരെ വിവിധ ജില്ലകളിലായി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി അന്വേഷണം ആരംഭിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

അവയവദാതാക്കള്‍, സ്വീകര്‍ത്താക്കള്‍, ആശുപത്രികള്‍ എന്നിവയ്ക്കിടയില്‍ പ്രതികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നും അവയവദാനത്തിനായി വന്‍ തുകകള്‍ ഈടാക്കുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാന പ്രതിയായ നജീബുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ മൂന്നിടത്തായിരുന്നു റെയ്ഡ് നടന്നത്. അവയവദാനവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവയവദാന പ്രക്രിയ വളരെ സങ്കീര്‍ണ്ണമാണ്. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളും ക്ലിയറന്‍സുകളും ആവശ്യമാണ്. ഈ നടപടിക്രമങ്ങള്‍ മറികടക്കാന്‍ പ്രതികള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *