ഖത്തർ: റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരെന്ന് ഇന്ത്യൻ എംബസി. ഖത്തർ അധികൃതരെ ഉദ്ധരിച്ച് എക്സ്’ പ്ലാറ്റ്ഫോമിലൂടെ ആണ് എംബസി ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. ആക്രമണം അല്ല അപകടമാണുണ്ടായതെന്ന് ഊർജമന്ത്രി സ്ഥിരീകരിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഉൾപെടെ അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ഖത്തർ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നതായും ഇന്ത്യൻ എംബസി വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപെടുന്നതായി ഇന്ന് വൈകീട്ട് ചേർന്ന വാർത്താസമ്മേളനത്തിൽ ഖത്തർ ഊർജമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരിദ അൽ-കാബി അറിയിച്ചിരുന്നു.ഇ തിന് പിന്നാലെയാണ് മരിച്ചവരിൽ 12 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ അറിയിച്ചത്.

