കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറി അപകടം. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഇന്നുരാവിലെ ഏഴേക്കാലോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ഇവരെ കൊട്ടാരക്കര ആശുപത്രിയിലേയ്ക്ക് മാറ്റി.
മുക്കോളി മുക്കിലാണ് അപകടമുണ്ടായത്. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയം ബസ് സ്റ്റോപ്പിൽ ഏഴ് കുട്ടികളും ഒരു മുതിർന്നയാളും ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലോറി പൂർണമായും തകർന്ന നിലയിലാണ്.ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് റോഡിലേക്ക് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ടവരെയെല്ലാം പുറത്തെടുത്തുവെന്നാണ് വിവരം.ടിപ്പർ ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും ചേർന്ന് ലോറി ഉയർത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.

