ന്യൂഡൽഹി: ‘പപ്പാ എന്നെ രക്ഷിക്കൂ’– തെക്കൻ ഡൽഹിയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ കാർ ഡ്രൈവർ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരിയുടെ അവസാന വാക്കുകളാണിത്. ബിഹാർ സ്വദേശിയായ ബബ്ലുവാണ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് കാറിനു പിന്നാലെ ഓടിയെങ്കിലും കുട്ടിയുമായി ബബ്ലു രക്ഷപ്പെട്ടു. പിന്നീട് കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബബ്ലുവിനെ പൊലീസ് അറസ്റ്റു ചെയ്തു. തെളിവെടുപ്പിനിടെ ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് വെടിയേറ്റു.
ഫുട്പാത്തിൽ മാതാപിതാക്കൾക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങുകയായിരുന്നു പത്തുവയസ്സുകാരി. ആ സമയത്താണ് ബബ്ലു അവിടെ വണ്ടി നിർത്തിയത്. കടുത്ത മദ്യലഹരിയിലായിരുന്നു ബബ്ലുവെന്നു പൊലീസ് പറഞ്ഞു. ഒരു യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകാൻ കാത്തുനിൽക്കുന്നതിനിടയിലാണ് കുട്ടി ഉറങ്ങിക്കിടക്കുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് ഉണർന്നു. അദ്ദേഹം കാറിനു പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. പിതാവ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തി.
കാറിന്റെ റജിസ്ട്രേഷൻ നമ്പർ ദൃശ്യമായിരുന്നില്ല. ഓൺലൈൻ ടാക്സി കമ്പനികളോട് ട്രിപ്പ് വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടു. അതോടൊപ്പം, മറ്റ് സിസിടിവി ക്യാമറകൾ കൂടി പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. ജിപിഎസും പ്രതിയുടെ മൊബൈൽ ലൊക്കേഷനും പിന്തുടർന്ന് പടിഞ്ഞാറൻ ഡൽഹിയിലെ വികാസപുരി മേഖലയിൽനിന്ന് കാർ കണ്ടെത്തി.
പെൺകുട്ടിയെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ പ്രതിയായ ബബ്ലു സമ്മതിച്ചു. കുട്ടിയെ 20 കിലോമീറ്റർ അകലെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്കാണ് കൊണ്ടുപോയതെന്ന് ബബ്ലു വെളിപ്പെടുത്തി. അവിടെ വിജനമായ സ്ഥലത്ത് വാഹനം ഒതുക്കിനിർത്തിയ ശേഷം, കുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനുശേഷം മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം, ഗുരുഗ്രാമിൽനിന്ന് പടിഞ്ഞാറൻ ഡൽഹിയിലെ വികാസപുരിയിലേക്ക് ഇയാൾ ഒരു യാത്രക്കാരനെ കയറ്റി സർവീസ് നടത്തി. അവിടെ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബിഹാറിൽ അഞ്ച് ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. ബിഹാറിൽ ഭാര്യയും കുട്ടികളുമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ എങ്ങനെ ജോലിക്ക് നിയോഗിച്ചെന്ന കാര്യം ചൂണ്ടിക്കാട്ടി ടാക്സി സർവീസ് കമ്പനിക്ക് നോട്ടിസ് നൽകുമെന്ന് പൊലീസ് പറഞ്ഞു.

