കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗിലെ വാട്ടർ ബോട്ടിലിൽ നിന്ന് നാടൻ ചാരായം കണ്ടെത്തി. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂൾ കുട്ടികളിൽ ചിലർ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ബാഗ് പരിശോധിച്ചത്.
വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അദ്ധ്യാപകൻ ചോദ്യം ചെയ്തു. സഹപാഠിയാണ് എത്തിച്ചുനൽകിയതെന്നാണ് വിദ്യാർത്ഥി നൽകിയ മറുപടി. മറ്റ് കുട്ടികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ച് നൽകിയിട്ടുണ്ടെന്നും അദ്ധ്യാപകർക്ക് വിവരം ലഭിച്ചു. അദ്ധ്യാപകർ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലീറ്റര്‍) വാറ്റ് ചാരായം പിടികൂടിയിട്ടുണ്ട്. വാറ്റുചാരായം നിർമിച്ചത് കുട്ടിയുടെ രണ്ടാനച്ഛനാണെന്നാണ് വിവരം. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

