തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പിണറായി വിജയൻ സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇ ഡി അന്വേഷിക്കുന്നു. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. ഒന്നാം പിണറായി സർക്കാരിനെതിരെയാണ് അന്വേഷണം.
എക്സാലോജിക്കിന് മാസപ്പടി നൽകാൻ കാരണമെന്തെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മുൻ സർക്കാർ സിഎംആർഎല്ലിനെ വഴിവിട്ട് സഹായിച്ചോ എന്ന് പരിശോധിക്കും. മാസപ്പടി ഇടപാട് നടന്നത് 2017നും 2020 നും ഇടയിലാണ്. എക്സാലോജിക്കിന് എങ്ങനെയാണ് സിഎംആർഎല്ലിന്റെ കരാർ ലഭിച്ചതെന്നും ഇ ഡി പരിശോധിക്കും. വീണയുടെ മറുപടിയിൽ പൊരുത്തക്കേടുണ്ടെന്ന് ഇ ഡി വിലയിരുത്തുന്നു.
കരാറിൽ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തൽ. അതുകൊണ്ടുതന്നെ കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യ എൽഡിഎഫ് സർക്കാരുംസിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം നടക്കുക. കരാർ ലഭിച്ചതിൽ ആസ്വഭാവികതയില്ലെന്നാണ് വീണയുടെ വാദം. എന്നാൽ, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടനെയുണ്ടാകും. ഇന്നലെ 9 മണിക്കൂർ ആണ് വീണയുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.

