ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ടി.ഡി.പി ആരോപിച്ചു. നായിഡുവിന് മന്ത്രിസഭയിലെ ഉമാമഹേശ്വര റാവു, അനന്ദ ബാബു, മുന്‍ എം.എല്‍.എ ജി.കമലാകരന്‍ എന്നിവരേയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ട്.

ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായി 2010ല്‍ നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വാറന്റ്. ചന്ദ്രബാബു നായിഡുവിനൊപ്പം 16 പേര്‍ക്കെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചു. എല്ലാവരെയും സെപ്തംബര്‍ 21 കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാബ്ലി പദ്ധതിക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് 2010ല്‍ ഐക്യ ആന്ധ്രപ്രദേശ് പ്രതിപക്ഷനേതാവായിരുന്ന ചന്ദ്രബാബു നായിഡുവിനെയും കേസിലുള്‍പ്പെട്ട മറ്റുള്ളവരേയും പൂനെയിലെ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ എല്ലാവരേയും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സ്വദേശി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *