തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മാതാപിതാക്കൾ. പ്രതി അതുൽ ആരതിയെ മർദിക്കുന്നത് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് അവർ ആരോപിച്ചു. അന്നേ ദിവസം ആരതിയെ തിരികെ വീട്ടിൽ കൊണ്ടാക്കാൻ അതുലിനോട് ആവശ്യപ്പെട്ടതായി അച്ഛൻ ബൈജു അറിയിച്ചു. പല പ്രശ്നങ്ങളും ആരതി വീട്ടിൽ പറഞ്ഞിരുന്നില്ല. ഗൾഫിലായിരുന്നു ബൈജു നാട്ടിലെത്തിയ ഉടന്‍ ആരതിയെ തിരികെ കൊണ്ടുവരാനിരുന്നതാണ്. ഇരുവരും തമ്മിൽ മറ്റൊരു പെൺകുട്ടിയുടെ പേരിൽ വഴക്കിട്ടരുന്നുവെന്നും പലതവണ കൗൺസിലിങ്ങിന് പോയിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
അതേ സമയം പീഡനം നേരിട്ടിട്ടും ബന്ധം വേർപ്പെടുത്തണമെന്ന് ആരതി ആഗ്രഹിച്ചിരുന്നില്ലെന്നാണ് ബൈജു പറയുന്നത്. അതുൽ മകളെ മർദിക്കുന്ന വിവരം അവന്‍റെ വീട്ടുകാരെ അറിയച്ചിട്ടും അവർ ഇടപെട്ടില്ലെന്ന് ആരതിയുടെ അമ്മ ജിനു പറഞ്ഞു. ഇരുവരുടെയും കല്യാണം കഴിഞ്ഞ് ആറുമാസമായപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. വഴക്കിനെച്ചൊല്ലി ആരതി വീട്ടിൽ വന്ന് നിന്നിരുന്നു. എന്നാൽ അതുലിനോടുള്ള സ്നേഹം മൂലമാണ് ആരതി തിരികെ പോയതെന്നും അമ്മ പറഞ്ഞു. സംഭവദിവസം മകളോട് വീട്ടിൽ വരാൻ ആവശ്യപ്പെട്ടതാണ്. പക്ഷേ ആരതി വന്നില്ല. അതുലിന് വലിയ കടങ്ങൾ ഉണ്ടായിരുന്നതായും ആരതിയുടെ സ്വർണം അതുൽ ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. ഇതേ ചൊല്ലിയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരതിയുടെ മാതാപിതാക്കൾ അറിയിച്ചു.
ശനിയാഴ്ചയാണ് വർക്കല സ്വദേശിനി ആരതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആരതിയുടെ വീട്ടുകാർ അതുലിനെതിരെ പരാതി നൽകുകയായിരുന്നു.

