ഹരിപ്പാട്: ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. തൃക്കുന്നപ്പുഴ പുളിക്കീഴിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ കാർത്തികപ്പള്ളി പുതുക്കുണ്ടം ആലുകുന്നത്ത് വിഷ്ണു പ്രസന്നനെയാണ് കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പുളിക്കീഴ് ജങ്ഷന് കിഴക്കുവശമായിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾട്ടോ കാറിലെത്തിയ നാലംഗസംഘമാണ് വിഷ്ണുവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പുളിക്കീഴ് ജങ്ഷനിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്ന് സംശയിക്കുന്നതായി തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ ലാൽ സി. ബേബി അറിയിച്ചു. അന്ന് തോക്ക് ചൂണ്ടിയ വ്യക്തിയെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇപ്പോൾ വെട്ടേറ്റ വിഷ്ണു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിഷ്ണുവിന്റെ വിശദമായ മൊഴി എടുത്തതിനു ശേഷം മാത്രമേ അക്രമത്തിന് പിന്നിലെ കൃത്യമായ വിവരങ്ങളും പ്രതികളെക്കുറിച്ചുള്ള കൂടുതൽ സൂചനകളും ലഭ്യമാകൂ എന്ന് തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ ലാൽ സി. ബേബി പറഞ്ഞു.

