സംസ്ഥാനത്ത് എ.ഐ കാമറകളുടെ പ്രവർത്തനം നിലച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ എ.ഐ കാമറകളുടെ പ്രവർത്തനം നിലച്ചെന്ന വ്യജേന പ്രചരിക്കുന്ന വാർത്തകളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരിച്ചാണ് എം.വി.ഡി പ്രസ്താവന ഇറക്കിയത്.

‘സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തനം നിലച്ചു എന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ അവ പ്രവർത്തിക്കുകയും ഗതാഗത നിയമലംഘനങ്ങൾ ചിത്രീകരിച്ച് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. തടസ്സങ്ങൾ മാറുന്നതോടെ ഈ ഗതാഗത നിയമലംഘനങ്ങൾക്കും ചല്ലാൻ നൽകുന്നതായിരിക്കും’ -എം.വി.ഡി അറിയിച്ചു. നീരീക്ഷണത്തിന് കാമറകൾ ഉണ്ടായാലും ഇല്ലെങ്കിലും ജീവൻ്റെ സുരക്ഷിതത്വത്തിനായി ഗതാഗത നിയമങ്ങൾ പാലിക്കുക എന്ന മുന്നറിയിപ്പും മോട്ടോർ വാഹന വകുപ്പ് നൽകുന്നുണ്ട്.

കാമറകൾ സജീവം; പിഴ ഈടാക്കൽ തുടരുന്നു

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ കാമറകളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും കൺട്രോൾ റൂമുകൾ വഴി ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നുണ്ടെന്നും എം.വി.ഡി വ്യക്തമാക്കി. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ഇടാതെയുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്ര വാഹനങ്ങളിലെ മൂന്നുപേരുടെ യാത്ര തുടങ്ങിയ നിയമലംഘനങ്ങൾ കാമറകൾ കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. ഇത്തരക്കാർക്കുള്ള പിഴ നോട്ടീസുകൾ യഥാസമയം അയക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

നേരത്തെ പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ കാമറകൾ ഏറക്കുറെ പ്രവർത്തനക്ഷമമായതോടെ പിടികൂടിയ കുറ്റകൃത്യങ്ങളിൽ വൻ വർധന റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിൽ 64 കാമറകൾ സ്ഥാപിച്ചതിൽ 60 കാമറകൾ പ്രവർത്തനക്ഷമമായതോടെ ഏഴുമാസം മുമ്പത്തെ നിയമലംഘനങ്ങളേക്കാൾ ഇരട്ടിയോളമായി കഴിഞ്ഞമാസം. കഴിഞ്ഞ ആഗസ്റ്റിൽ 80 ശതമാനം കാമറകളും പ്രവർത്തനക്ഷമമായപ്പോൾ 19,879 നിയമലംഘനങ്ങളായിരുന്നു പിടികൂടിയിരുന്നതെങ്കിൽ കഴിഞ്ഞ മാസം 38,000ത്തോളം കുറ്റകൃത്യങ്ങളാണ് കാമറവഴി പിടികൂടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *