
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദിയിൽനിന്ന് കണ്ണീരോടെ പടിയിറങ്ങുന്നു. കരിയറിൽ നേടാനാകാത്ത ഒരേയൊരു സിംഹാസനമായ ലോകകിരീടം എന്ന സ്വപ്നം ബാക്കിവെച്ചാണ് പോർച്ചുഗൽ സൂപ്പർതാരം വിശ്വവേദിയിലെ തന്റെ അവസാന മത്സരത്തിന് ശേഷം കളം വിട്ടത്. തോൽവിക്ക് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് താരം മൈതാനത്തുനിന്നും ടണലിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ട് നടന്നുപോകുന്ന ദൃശ്യങ്ങൾ കോടിക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകരുടെ നെഞ്ചുതകർക്കുന്നതായി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് ഒടുവിൽ വികാരനിർഭരമായ അന്ത്യം. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെയാണ് സിആർ7ന്റെ പടിയിറക്കം. ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മത്സരത്തിനു മുൻപു തന്നെ റൊണാൾഡോ പറഞ്ഞിരുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ പലതും സ്വന്തം പേരിലാക്കിയെങ്കിലും ലോകകപ്പ് കിരീടമെന്ന മോഹം ഇതിഹാസതാരത്തിന് എക്കാലവും ഒരു മോഹമായി തന്നെ അവശേഷിക്കും
സ്പെയിനെതിരായ ക്വാർട്ടർ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ റൊണാൾഡോയ്ക്കു കണ്ണീരടക്കാനായില്ല. ഡാലസിലെ ഗാലറിയിൽ തടിച്ചുകൂടിയ കാണികൾ ആർത്തുവിളിച്ചപ്പോൾ, റൊണാൾഡോ പൊട്ടിക്കരഞ്ഞു. ചില പോർച്ചുഗൽ സഹതാരങ്ങൾ താരത്തെ ആശ്വസിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ ഹൃദയം തകർക്കുന്ന കാഴ്ച!
കേവലം 24 മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഫുട്ബോൾ ലോകം ആരാധിക്കുന്ന രണ്ട് വൻശക്തികൾക്ക് ലോകകപ്പിനോട് വിടപറയേണ്ടി വന്നത്. ബ്രസീലിന്റെ തോൽവിക്ക് പിന്നാലെനെയ്മർ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ആരാധകർക്ക് ചെറിയൊരു ആശ്വാസമുണ്ട്.
ലോകകപ്പ് സ്വപ്നം പൊലിഞ്ഞെങ്കിലും റൊണാൾഡോ ഉടൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്നും പോർച്ചുഗൽ ജേഴ്സിയിൽ കളി തുടരുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. എങ്കിലും, വിശ്വവേദിയിലെ ഈ ഇതിഹാസങ്ങളുടെ കണ്ണീർച്ചിത്രങ്ങൾ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ അധ്യായമായി അവശേഷിക്കും.

