ശ്വേത മേനോന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ‘പിഷൂ’ എന്നു വിളിച്ചത് തികച്ചും മോശം; സരയൂ സൈലന്റ് കില്ലറെന്നും തുറന്നു പറഞ്ഞ് മായ വിശ്വനാഥ്

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ (AMMA) പൊട്ടിത്തെറികളും തർക്കങ്ങളും രൂക്ഷമായി തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി നടി മായാ വിശ്വനാഥ്. ‘അമ്മ’ സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ ‘സൈലന്റ് കില്ലർ പോയ്‌സൺ’ നടി സരയൂ മോഹൻ ആണെന്നാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മായാ വിശ്വനാഥ് തുറന്നടിച്ചിരിക്കുന്നത്. സംഘടനയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന സരയൂ ആണെന്ന രീതിയിലാണ് മായ സംസാരിച്ചത്.

ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാനാകാത്ത വിധം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് നിലവിൽ താരസംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ. മുതിർന്ന താരങ്ങളാരും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാതിരിക്കുമ്പോൾ, അംഗങ്ങൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

മുന്‍പ് സംഘടനയുടെ നേതൃത്വത്തില്‍ ‘കുടുംബസംഗമം’ ആരംഭിച്ച സമയത്ത് സരയൂ മോഹന്റെ ഭര്‍ത്താവ് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് മായാ വിശ്വനാഥ് പറയുന്നു. അമ്മയിലെ ഔദ്യോഗിക ഇമെയിലുകളും എക്‌സിക്യൂട്ടീവ് യോഗങ്ങളിലെ അതീവ രഹസ്യ സ്വഭാവമുള്ള തീരുമാനങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലേക്ക് നിരന്തരം ചോരുന്ന സാഹചര്യം ഉണ്ടെന്നും മായ വിശ്വനാഥ് ആരോപിക്കുന്നു. ഒരു ജനപ്രതിനിധിയായ രമേശ് പിഷാരടിയെ ശ്വേതാ മേനോന്‍ ‘പിഷു’ എന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് അഭിസംബോധന ചെയ്തത് തികച്ചും മോശം പ്രവണതയാണെന്നും, സുഹൃത്തുക്കള്‍ തമ്മിലുള്ള ആ സ്വകാര്യ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ വൃത്തികെട്ട മനസ്സാണെന്നും താരം കുറ്റപ്പെടുത്തി.

ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിലടക്കം ശ്വേതാ മേനോന്‍ അനാവശ്യ അജണ്ടകള്‍ നടപ്പാക്കിയതായും സംശയമുണ്ടെന്ന് പറഞ്ഞ താരം, നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ധ്യാന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ യുവാക്കള്‍ സംഘടന ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു. മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മായാ വിശ്വനാഥ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

‘ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ‘സൈലന്റ് കില്ലര്‍ പോയ്‌സണ്‍’ അത് സരയൂ മോഹന്‍ തന്നെയാണ്. ആ സത്യം സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും കൃത്യമായി അറിയാം. പക്ഷേ, ആരും അത് തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ. മുന്‍പ് ‘കുടുംബസംഗമം’ ആരംഭിച്ച സമയത്ത് സരയൂ മോഹന്റെ ഭര്‍ത്താവിനു രണ്ടര ലക്ഷം രൂപയുടെ ഒരു ഓര്‍ഡര്‍ കൊടുത്തിരുന്നു. അന്ന് ഞങ്ങളൊക്കെ അതിനെ ശക്തമായി ചോദ്യം ചെയ്തതാണ്. ‘അമ്മ’ എന്ന് പറയുന്ന ഓര്‍ഗനൈസേഷനിലേക്ക് ഞാന്‍ വ്യക്തിപരമായി അയച്ച ഒരു ഇമെയില്‍ എങ്ങനെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ചോര്‍ന്നു കിട്ടിയത്? അങ്ങനെയാണെങ്കില്‍ എന്റെ സംഘടനയെക്കുറിച്ച് എനിക്ക് ഇനി എന്ത് വിശ്വാസമാണ് ഉള്ളത്? അവിടെ നടക്കുന്ന എക്‌സിക്യൂട്ടീവ് മീറ്റിങ്ങിലെ പല തീരുമാനങ്ങളും ഭാരവാഹികള്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ ചാനലുകള്‍ വാര്‍ത്തയാക്കുന്നു. പുറത്തുനിന്നുള്ള ആരും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലല്ലോ. അപ്പോള്‍ അകത്തു പറയേണ്ട കാര്യങ്ങള്‍ എന്തിനാണ് ഇവര്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ വഴി പുറംലോകത്തെ അറിയിക്കുന്നത്? മറ്റുള്ളവരെക്കൊണ്ട് നമ്മളെക്കുറിച്ച് പറയിപ്പിക്കുന്നത് എന്തിനാണ്?

‘അമ്മ’ എന്ന് പറയുന്നത് വെറുമൊരു കൂട്ടായ്മയല്ല. അതില്‍ ഒട്ടനവധി അമ്മമാരുണ്ട്. ഒരു നേരത്തെ മരുന്ന് വാങ്ങാനും ആഹാരത്തിനും ബുദ്ധിമുട്ടുന്നവര്‍, അസുഖം വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍… അവര്‍ക്കൊക്കെ വേണ്ടിയാണ് ഇത് തുടങ്ങിയത്. നമ്മുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് അങ്കിളും ഇടവേള ബാബുച്ചേട്ടനും ലാലേട്ടനും മമ്മൂക്കയുമടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ഇതിനായി ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്. അന്ന് ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ടവരുടെ പ്രയത്‌നമൊക്കെ ഇന്ന് എവിടെപ്പോയി? ഞാനും മാലാ പാര്‍വതിയും അവരെ അശ്ലീലം പറഞ്ഞു എന്നാണ് ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നത്. ഞാന്‍ അവിടെ സംസാരിക്കാന്‍ കാരണം, ‘സ്ത്രീത്വത്തെ ഒരു ആയുധമായി ഉപയോഗിക്കരുത്’ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞതാണ്. ആ വീഡിയോയോ ഓഡിയോയോ അവരുടെ കൈയിലുണ്ടെന്നാണ് അവര്‍ പറയുന്നത്, എങ്കില്‍ അവര്‍ അത് പുറത്തുവിടട്ടെ. അതോടൊപ്പം ‘കണക്കുകള്‍ കൃത്യമായി കാണിക്കൂ’ എന്നും ഞാന്‍ ആവശ്യപ്പെട്ടു. ഈ പറഞ്ഞതാണോ അശ്ലീലം? ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഒരു കാര്യം ചോദിച്ചാല്‍ അത് അശ്ലീലമാകുമോ? അതാണ് എനിക്ക് അറിയേണ്ടത്. യഥാര്‍ത്ഥത്തില്‍ അവരാണ് ആ കമ്മിറ്റിയില്‍ മോശം പദപ്രയോഗങ്ങള്‍ നടത്തുന്നത്. കമ്മിറ്റിയിലുള്ള ഒരു വ്യക്തി തന്നെ സാക്ഷ്യപ്പെടുത്തിയത് അവര്‍ ഏറ്റവും കൂടുതല്‍ അശ്ലീല പദങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നാണ്. മുന്‍പ് ഒരു പ്രമുഖ നടന്‍ ഇടപെട്ട് അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.

ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എന്ത് മോശമാണ് ഇത്. ഒരു ജനപ്രതിനിധിയെ, ഒരു എം.എ.എല്‍.എയെ ശ്വേതാ മേനോന്‍ അഭിസംബോധന ചെയ്യുന്ന രീതി നമ്മള്‍ കേട്ടതാണ്. ‘പിഷു പിഷു’ എന്നാണു വിളിക്കുന്നത്. ഞാനൊക്കെ രമേശ് പിഷാരടി എന്ന് പറയുന്ന എം.എല്‍.എയുടെ കൂടെ നില്‍ക്കുന്ന ആളാണ്. പാലക്കാട് നിന്ന് ജനവിശ്വാസം നേടി, നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു ജനപ്രതിനിധിയാണ് അദ്ദേഹം. അപ്പോള്‍ ആര്‍ക്കൊക്കെയോ അതിലൊരു അസഹിഷ്ണുത തോന്നുന്നുണ്ടെന്ന് എനിക്കിപ്പോള്‍ വ്യക്തമാകുന്നുണ്ട്. അല്ലെങ്കില്‍, അദ്ദേഹം സംസാരിച്ച കാര്യങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ മാത്രം എത്ര വൃത്തികെട്ട മനസ്സുള്ളവരായിരിക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍? രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പലതും പറയും, ശരിയാണ്. എന്നാല്‍ ഒരു എം.എ.എല്‍.എയെ ‘പിഷു പിഷു’ എന്ന് വല്ലാത്തൊരു രീതിയില്‍ വിളിക്കുന്നത് ഒട്ടും ശരിയല്ല. പ്രോട്ടോക്കോള്‍ അനുസരിച്ച് ഒന്നുകില്‍ ‘എം.എല്‍.എ’ എന്നോ അല്ലെങ്കില്‍ ‘സര്‍’ എന്നോ വിളിക്കാം.

ശ്വേതച്ചേച്ചി അങ്ങനെ വിളിച്ചിട്ട് പോലും അദ്ദേഹം അത് തിരുത്താന്‍ പോയില്ല. അവിടെയാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ കാലഘട്ടത്തില്‍ നമ്മള്‍ ആരെയൊക്കെ എവിടെയൊക്കെ നിര്‍ത്തണമോ അവിടെത്തന്നെ നിര്‍ത്തണം. അര്‍ഹിക്കുന്ന അതിര്‍വരമ്പുകളില്‍ നിര്‍ത്തിയില്ലെങ്കില്‍ അത് നമുക്ക് തന്നെ തിരിച്ചടിയാകും

ഈ അഡ്‌ഹോക്ക് കമ്മിറ്റി വരുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ പല താരങ്ങള്‍ക്കുമുണ്ട്. എന്നാല്‍, ഇനി ഈ സിനിമാ സംഘടനയെ നന്നാക്കാന്‍ ആര് വന്നാലാണ് ശരിയാവുക? കാരണം, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നമുക്ക് പോലും ഇപ്പോള്‍ പിടിയില്ല. ഇപ്പോള്‍ യൂത്ത് എല്ലാം സംഘടനയില്‍ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇപ്പോഴും ഉറപ്പിച്ചു പറയും, ധ്യാന്‍ ശ്രീനിവാസന്‍ നേതൃത്വത്തിലേക്ക് വരണം. ഇന്നസെന്റിനെപ്പോലെ തന്നെ കാര്യങ്ങള്‍ ബുദ്ധിപൂര്‍വം സംസാരിക്കാന്‍ അറിയുന്ന ആളാണ് ധ്യാന്‍. ധ്യാന്‍ വരണം; ധ്യാന്‍ മാത്രമല്ല, മുന്‍പ് ഈ സംഘടനയുടെ കാര്യങ്ങളെല്ലാം ഒരൊറ്റയാള്‍ പോരാട്ടമായി മുന്നോട്ട് കൊണ്ടുപോയത് ഇടവേള ബാബുച്ചേട്ടനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പുറകില്‍ ഇന്നസെന്റ് എന്ന മനുഷ്യന്റെ വലിയൊരു ബുദ്ധിയും മമ്മൂക്കയുടെയും ലാലേട്ടന്റെയും പോലുള്ള മുതിര്‍ന്ന നടന്മാരുടെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു.

ഇത്രയും വലിയൊരു ചരിത്രമുള്ള സംഘടനയായിട്ടും ഇപ്പോഴുള്ളവര്‍ക്ക് ഇത് നന്നായി കൊണ്ടുപോകാന്‍ പറ്റിയില്ല. അതുകൊണ്ട് ഞാന്‍ പറയുന്നു, ഇനി മുതിര്‍ന്നവര്‍ മാറിനിന്ന് യുവാക്കള്‍ വരട്ടെ. എന്നാല്‍, തങ്ങള്‍ ഇനിയും മത്സരിക്കുമെന്നും മത്സരിച്ചാല്‍ ജയിക്കുമെന്നുമാണ് ഇപ്പോഴുള്ള ചിലര്‍ പറയുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും തങ്ങളെ അവിടെ കാണാന്‍ താല്പര്യമില്ലെന്ന് മനസ്സിലായിട്ടും ഇവര്‍ എന്തിനാണ് വീണ്ടും വരാന്‍ വാശിപിടിക്കുന്നത്?

കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ജഗദീഷേട്ടന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിന്നിരുന്നതാണ്. ഞാന്‍ അന്ന് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് അദ്ദേഹം തന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നത്. അതിന് പിന്നില്‍ ശ്വേതാ മേനോന്‍ എന്ന വ്യക്തിയുടെ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ എന്ന് എനിക്ക് ഇന്ന് ശക്തമായ സംശയമുണ്ട്. അതുപോലെതന്നെ, ഇലക്ഷന് കഷ്ടിച്ച് മൂന്നാല് ആഴ്ച മുന്‍പാണ് എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മാര്‍ട്ടിന്‍ എന്ന് പറയുന്ന ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു വീഡിയോയെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ. യഥാര്‍ത്ഥത്തില്‍ അത് ഇവര്‍ തന്നെ കെട്ടിച്ചമച്ച ഒരു നാടകമായിരുന്നു എന്ന് കഴിഞ്ഞ രണ്ടു മാസമായി എനിക്ക് വലിയ സംശയമുണ്ട്. വേറൊന്നുമല്ല, അന്ന് അവരും അവരുടെ ഭര്‍ത്താവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് മാര്‍ട്ടിനെതിരെ മൂന്ന് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ്. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞ് ഇവര്‍ ജയിച്ചതോടെ ആ മാര്‍ട്ടിന്‍ എവിടെപ്പോയി? ആ കേസ് ഇപ്പോള്‍ എവിടെയായി? ഇവിടെയൊക്കെയാണ് നമുക്ക് ദുരൂഹത തോന്നുന്നത്.

എന്തൊക്കെ അജണ്ടകള്‍ ഒപ്പിച്ചാണ് ഇവര്‍ ഈ സ്ഥാനങ്ങളിലേക്ക് വന്നത്! ഒടുവില്‍, താന്‍ ഇനി ഇല്ലെന്നും അംഗമല്ലെന്നും പറഞ്ഞ് രാജി വെച്ച് പുറത്തുപോയത് തികച്ചും വൈകാരികവും പക്വതയില്ലാത്തതുമായ ഒരു തീരുമാനമായിരുന്നു. ഇപ്പോള്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആളുകള്‍ ഇവരോട് ഔദ്യോഗികമായി രാജിക്കത്ത് ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഫോണ്‍ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്.’

Leave a Reply

Your email address will not be published. Required fields are marked *