മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങലിൽ അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിനിയുടെ കൈയുടെ എല്ല് പൊട്ടിയതായി പരാതി. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം എച്ച്.എസ്.എസ് സ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ് പൊട്ടലുള്ളത്.
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരൽ കൊണ്ട് അടിച്ചെന്ന് വിദ്യാർഥിനി പറഞ്ഞു. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നും വിദ്യാർഥിനി പറഞ്ഞു.
മകളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും വിദ്യാർഥിനിയുടെ അമ്മ ആരോപിച്ചു. കണക്ക് അധ്യാപകനാണ് കുട്ടിയെ ചൂരൽ കൊണ്ടടിച്ചത്. കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി.
ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു വിദ്യാർഥിനിയെ അധ്യാപകൻ അടിച്ചത്. ചൂരൽ കൊണ്ട് കൈപത്തിക്ക് മുകൾ ഭാഗത്തായി അധ്യാപകൻ അടിക്കുകയായിരുന്നു. അടിച്ചതിന് ശേഷവും അധ്യാപകൻ കുട്ടിയെ കൊണ്ട് ബോർഡിൽ എഴുതിപ്പിച്ചു. കൈ വീർത്തുവരുന്നത് കണ്ടതോടെയാണ് അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. സ്‌കൂളിൽ നിന്നുള്ളവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവാൻ തയ്യാറായില്ല എന്നും വീട്ടുകാർ പറയുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

