കൊച്ചി: അവയവ കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്‌ഡിൽ അന്വേഷണം ഡോക്ടർമാരിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. നിയമവിരുദ്ധ ശസ്ത്രക്രിയക്ക് ഡോക്ടർമാർക്ക് കമീഷൻ ലഭിച്ചിട്ടുണ്ടോ എന്നും ഇ.ഡി. സംഘം പരിശോധിക്കും.
ലേക്‌ഷോര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
ഇത്തരത്തിൽ ആരോപണം ഉണ്ടാകുമ്പോൾ അഡ്മിസ്ട്രഷൻ ലെവലിൽ ഉള്ളവരെ ചോദ്യം ചെയ്യുന്നത് സാധാരണമാണ്. എന്നാൽ മുതിർന്ന ഡോക്ടർമാരിലേക്കും അന്വേഷം വ്യാപിപ്പിക്കുമ്പോൾ കച്ചവടത്തിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്നുള്ളതാണ് ആശങ്കാജനകമാണ്. കേരളത്തിൽ മുമ്പ് രജിസ്റ്റർ ചെയ്ത അവയവക്കടത്ത് കേസുകളിൽ നജീബ് എന്നയാളെയാണ് അന്വേഷണസംഘം മുഖ്യ കണ്ണിയായി കണ്ടെത്തിയത്. ഇയാൾക്ക് ആശുപത്രി മാനേജ്മെന്റുകളിൽ നിന്നും കമീഷൻ ലഭിച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു പൊലീസിന്റെ നിഗമനം. കേസിൽ വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ അന്വേഷണത്തിലേക്ക് എത്തുന്നത്.
തുടർന്ന്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ് സ്വകാര്യ ആശുപത്രികളിൽ ഇ.ഡി സംഘം പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. അതിനുശേഷമാണ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ജൂൺ 18നാണ് കൊച്ചിയിലടക്കമുള്ള ആറ് സ്വകാര്യ ആശുപത്രികളിൽ അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി സംഘം പരിശോധന നടത്തിയത്. കൊച്ചി സോണൽ ഓഫിസിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഇ.ഡിക്ക് ലഭിച്ച പരാതിയിൽ കോടികളുടെ ഇടപാടാണ് അവയവ കച്ചവടവുമായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കേരളത്തിൽ വിൽപ്പന നടത്തുന്നതിന് പുറമെ, അന്തർ സംസ്ഥാനങ്ങളിലും സജീവമായാണ് അവയവ കടത്ത് സംഘം പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് സ്വദേശിയായ ഇയാളെ ഡൽഹിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നജീബിന്റെ ഭാര്യ റഷീദയെ കരിമുകൾ പോത്തനാംപറമ്പിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, കൊല്ലത്ത് അവയവ കടത്ത് സംഘത്തിലെ ഇടനിലക്കാരി ശ്രീജയുമായി ബന്ധപ്പെട്ട് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം പുളിയത്തുമുക്കുള്ള ശ്രീജയുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

