ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകൾക്ക് കുറിപ്പടി നിർബന്ധം, കർശനനീക്കവുമായി കേന്ദ്രം

ന്യൂ ഡൽഹി: ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ ദുരുപയോഗം തടയാൻ സുപ്രധാനതീരുമാനവുമായി കേന്ദ്രം. 12 ശതമാനത്തിൽ കൂടുതൽ ഈതൈൽ ആൽക്കഹോൾ അടങ്ങിയതും മുപ്പത് മില്ലിലിറ്ററിലധികം അളവിൽ വിൽക്കുന്നതുമായ മരുന്നുകളെ ഷെഡ്യൂൾ എച്ച്1-ൽ ഉൾപ്പെടുത്തി. 1945 ലെ ഡ്രഗ്സ് റൂൾസ് ഭേദഗതി ചെയ്താണ് ഈ തീരുമാനം. എച്ച്1 ഷെഡ്യൂളിൽ ഉൾപ്പെടുന്നതോടെ മരുന്നുകൾക്ക് കുറിപ്പടിയും മറ്റ് വിതരണ മാനദണ്ഡങ്ങളും കർശനമാകും.

ചിലയിനം ചുമ സിറപ്പുകളും ടോണിക്കുകളും മറ്റ് ആൽക്കഹോൾ അടങ്ങിയ മരുന്നുകളുമൊക്കെ ഡോക്ടറുടെ കുറിപ്പടികളില്ലാതെ ഫാർമസികളിൽ‌നിന്ന് നേരിട്ടുവാങ്ങുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എച്ച്1 ഷെഡ്യൂളിലേക്ക് മാറ്റുന്നുവെന്നതുകൊണ്ട് അവ ശരിയായ മേൽനോട്ടത്തിനുകീഴിൽ മാത്രം ഉപയോഗിക്കേണ്ടവയാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറിൽ നിന്നുള്ള സാധുവായ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ഷെഡ്യൂൾ H1-ൽ വരുന്ന മരുന്നുകൾ ഫാർമസികളിലൂടെ വിൽക്കാനാവൂ. ഓരോ വിൽപ്പനയുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന ഒരു പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം. കൂടാതെ കുറിപ്പടികളും വിതരണ രേഖകളും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സൂക്ഷിക്കുകയും വേണം.

ഈതൈൽ ആൽക്കഹോൾ അടങ്ങിയ ഇത്തരം മരുന്നുകളുടെ ശരിയായ ഉപയോഗം രോഗം ഭേദമാക്കുന്നതിൽ പ്രധാനമാണെങ്കിലും പലരും ഡോക്ടറുടെ നിർദേശമില്ലാതെ ദുരുപയോഗം ചെയ്യുന്നത് ആരോഗ്യം തകരാറിലാക്കും. ഇവയുടെ അനിയന്ത്രിത ഉപയോഗം കുട്ടികൾ, പ്രായമായവർ, കരൾ രോഗമുള്ളവർ എന്നിവരിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എളുപ്പത്തിൽ ലഭ്യമാവുന്നതുകൊണ്ടുതന്നെ ലഹരിയുൾപ്പെടെയുള്ളവയ്ക്കായി ദുരുപയോഗം ചെയ്യാനുമിടയുണ്ട്.

അടുത്തിടെ കഫ് സിറപ്പുകൾ വാങ്ങുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കിയിരുന്നു. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്കും കുറിപ്പടി നിർബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടായിരുന്നു നടപടി.

ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്തിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽനിന്ന് “സിറപ്പുകൾ” എന്ന വാക്ക് നീക്കം ചെയ്യുകയും ഇതോടെ ഇവയുടെ ഇളവ് ഒഴിവായി നേരിട്ടുള്ള വിൽപ്പന അവസാനിപ്പിക്കുകയുമാണ് ചെയ്തത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ. മരുന്നുകളുടെ തെറ്റായ ഉപയോഗം, സ്വയം ചികിത്സ തുടങ്ങിയവ ഒഴിവാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *