തൃശൂർ: അരുവായി പത്തങ്ങാടി റോഡിൽ കൂട്ട ആത്മഹത്യാ ശ്രമം നടത്തിയ പിതാവും മകളും മരണത്തിനു കീഴടങ്ങി. അമ്മയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടക്കനായ്ക്കൽ വീട്ടിൽ സിബിയുടെ കുടുംബമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സിബിയും(52) മകൾ അലീനയും(19) മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം നാട്ടുകാരറിഞ്ഞത്.
ഗൾഫിൽ ഡിസൈനറായിരുന്ന സിബി ശനിയാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിയത്. രാത്രിയോടെ കുടുംബം വിഷം കഴിച്ചതായി സൂചനയുണ്ട്. ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽ ആളുകളെ കണ്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾ അലീന ജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു. സിബിയുടെ ഭാര്യ ബീന(42) കൈ ഞരമ്പു മുറിക്കാനും തൂങ്ങി മരിക്കാനും ശ്രമിച്ചെങ്കിലും മകൻ ആദിത്യൻ(18) കയർ മുറിച്ച് ബീനയെ രക്ഷിക്കുകയായിരുന്നു.
ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ആദിത്യൻ ബിടെക് കോഴ്സിന് ചേരാനിരിക്കുകയായിരുന്നു. നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് അലീന. ബീനയും ആദിത്യനും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

