തിരുവനന്തപുരം: മകളെ വിവാഹം കഴിച്ചു നൽകാത്തതിനെതുടർന്ന് പിതാവിനെ തട്ടികൊണ്ടുപോയി മർദിച്ചു. സഹോദരനും ക്രൂരമർദനം. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പ്രതികൾക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കായണ് തിരച്ചിൽ ഊർജിതതമാക്കിയത്. അനിൽകുമാർ എന്നയാളെയാണ് നിർമാണം നടക്കുന്ന വീട്ടിലെ സൗണ്ട് പ്രൂഫ് മുറിയിൽ എത്തിച്ച് മർദ്ദിച്ചത്.
അനിൽകുമാറിന്‍റെ മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിലെ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ആക്രമണം. അനിൽ കുമാറിന്റെ മകനെയും അക്രമികള്‍ വിളിച്ചുവരുത്തി ആക്രമിച്ചതായാണ് വിവരം. ഭാര്യയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയാണ് പൊലീസ് വിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ പിതാവിന്‍റെ കൈ അക്രമികള്‍ തല്ലിയൊടിച്ചിട്ടുണ്ട്. പ്ലെയർ ഉപയോഗിച്ച് മകൻ അച്ചുവിന്റെ വിരലുകൾക്കും പരിക്കേൽപ്പിച്ചു.
കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മകനെ വിളിപ്പിച്ചുവരുത്തുകയായിരുന്നു. ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി ക്രൂരമായി മർദ്ദിച്ചെന്നും അനിൽകുമാർ പൊലീസിനോട് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തുമെന്ന് തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തിയെന്നും ബോംബ് ഉണ്ടെന്നും ദേഹത്ത് വച്ചുകെട്ടി കൊല്ലുമെന്നും പറഞ്ഞുവെന്നും മകൻ അച്ചു അറിയിച്ചു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

