മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രഖ്യാപനം പൂർണ്ണമായും വിശ്വസിക്കാമോ എന്ന ആശങ്കയിലാണ് ആരാധകർ
പുലർച്ചെ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്. പീക്ക് സമയത്തെ തടസം ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു.
സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ട്. 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ 200 മെഗാവാട്ട് വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. മഴ കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം വർധിക്കുമെന്നാണ് നിരീക്ഷണം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പീക്ക് സമയങ്ങളിൽ 1200 മെഗാവാട്ടിലധികം അധിക വൈദ്യുതിയാണ് ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂനിറ്റായിരുന്നെങ്കിൽ, ഇത്തവണ അത് 78 ദശലക്ഷമായി ഉയർന്നു. ഇതിനൊപ്പം അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും പ്രതിസന്ധി ഇരട്ടിയാക്കി. വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയും കെ.എസ്.ഇ.ബിക്കുമേലുണ്ട്.
എങ്കിലും, മഴയോ ചെറിയ കാറ്റോ വന്നാൽ പോലും കറന്റ് പോകുന്ന പതിവ് ഉള്ളതുകൊണ്ട് തന്നെ, കെ.എസ്.ഇ.ബി പ്രഖ്യാപനത്തെ ട്രോളുകളോടെയാണ് സോഷ്യൽ മീഡിയ നേരിടുന്നത്. “വിശ്വസിക്കാമോ എന്ന് കളി കഴിഞ്ഞേ പറയാൻ പറ്റൂ” എന്നാണ് ആരാധകരുടെ രസകരമായ പ്രതികരണം. പലയിടങ്ങളിലും ആരാധകർ മുൻകരുതലായി ജനറേറ്ററുകളും ഇൻവെർട്ടറുകളും വരെ റെഡിയാക്കി നിർത്തിയിട്ടുണ്ട്.

