വിദ്യാർഥികൾ അടികൊള്ളുമ്പോൾ ബർഗർ കഴിച്ച് സിജെപി നേതാവ്; വിവാദമായപ്പോൾ പുറത്താക്കി തലയൂരി പാർട്ടി

പാർലമെന്റിലേക്കുള്ള സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികളടക്കം നൂറ് കണക്കിനു പ്രതിഷേധക്കാർ പൊലീസിന്റെ ലാത്തിയടി ഏറ്റപ്പോൾ സിജെപി വക്താവ് വിജേത ദഹിയ ബർഗർ കഴിക്കുന്ന വിഡിയോ വൈറലായി. വിഡിയോ വിവാദമായതോടെ വക്താവ് സ്ഥാനത്തുനിന്നും വിജേത ദഹിയയെ സിജെപി പുറത്താക്കി. ഒപ്പം പാർട്ടിയിലെ എല്ലാ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും ദഹിയയെ ഒഴിവാക്കിയതായി സിജെപി എക്സിൽ കുറിച്ചു.

തിങ്കളാഴ്ചത്തെ പാർലമെന്റ് മാർച്ചിനിടെ പുറത്തുവന്ന ദഹിയയുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി സിജെപി പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പെരുമാറ്റം അസ്വീകാര്യമാണെന്നും തങ്ങളുടെ പ്രസ്ഥാനത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സിജെപി കൂട്ടിച്ചേർത്തു. അതേസമയം പാർട്ടി നടപടിയെ മറ്റൊരു വിഡിയോ പോസ്റ്റു ചെയ്ത് ദഹിയ വിമർശിച്ചു. വിഡ്ഢികളെ പ്രീണിപ്പിക്കാൻ വേണ്ടി രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ദഹിയ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ പ്രവൃത്തികളെന്നും ദഹിയ കൂട്ടിച്ചേർത്തു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി തിങ്കളാഴ്ച മാർച്ച് നടത്തിയത്. ഇതിൽ പങ്കെടുത്ത പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *