കൊച്ചി: ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തി സംവിധായകനും രാഷ്ട്രീയപ്രവർത്തകനുമായ അഖിൽ മാരാർ പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും മുന്നോട്ട് സഹകരിച്ചുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുമാത്രമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് മലയാളം സീസൺ -5 വിജയിയായ അഖിൽ മാരാർ 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. നിലപാടുകൾ തുറന്നുപറയുന്ന സ്വഭാവത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി20 (പാർട്ടിയിൽ ചേരുകയും, തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽനിന്നും സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല.

