കോഴിക്കോട്: ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ പിടികൂടി. മെഡിക്കല്‍ കോളജിനു തൊട്ടുമുന്നിലുള്ള ഹോട്ടല്‍ വേണാട്, ഹോട്ടല്‍ ന്യൂ സന, ഹോട്ടല്‍ സംഗമം എന്നിവിടങ്ങളില്‍ നിന്നാണ് രോഗാണുക്കള്‍ നിറഞ്ഞ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തത്.

ഹോട്ടല്‍ വേണാടില്‍നിന്ന് 25 കിലോ പഴകിയ ചോറ്, ഒന്നര കിലോ ചീഞ്ഞ ഇറച്ചി, ഭക്ഷ്യയോഗ്യമല്ലാത്ത 25 നൂല്‍പുട്ട്, ഹോട്ടല്‍ ന്യൂ സനയില്‍ നിന്ന് ഒന്നര കിലോ പഴകിയ ചോറ്, പാകം ചെയ്തതും കേടുവന്നതുമായ ചിക്കന്‍, ബീഫ്, കടുക്ക, കോളിഫ്‌ളവര്‍, നൂഡില്‍സ്, ഹോട്ടല്‍ സംഗമത്തില്‍നിന്ന് പൊരിച്ചതും കേടുവന്നതുമായ മത്സ്യം എന്നിവയാണ് പിടിച്ചെടുത്തത്. ഇവ ഭക്ഷിച്ചാല്‍ അണുബാധ ഉറപ്പാണെന്ന് അധികൃതര്‍ പറഞ്ഞു.

നഗരസഭാ ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ബാബുരാജ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്. ഗോപകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ശിവദാസ്, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് മിന്നല്‍ റെയ്ഡ് നടത്തിയത്. ഈ ഹോട്ടലുകളുടെ പരിസരം വൃത്തിഹീനവും മാലിന്യം നിറഞ്ഞതുമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പരിസരം ശുചിയാക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം വില്‍ക്കാന്‍ സൂക്ഷിച്ചതിന് ഹോട്ടല്‍ ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കനത്ത പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *