നിപ; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി വിട്ടു. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച സമയത്ത് അതീവ ഗുരുതര നിലയിലായിരുന്ന ഇദ്ദേഹം ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെ ജൂലൈ 4ന് ട്രാന്‍സിറ്റ് ഐസിയുവിലേക്കും, പിന്നീട് മുറിയിലേക്കും മാറ്റിയിരുന്നു.

നിലവില്‍ രോഗിക്ക് പൂര്‍ണ ബോധമുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. സ്‌കാനിങ്ങില്‍ തലച്ചോറിലെ തകരാറുകള്‍ കുറഞ്ഞതായും ഓര്‍മശക്തി സാധാരണ നിലയിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെ ബഹ്റൈനില്‍ നിന്നാണ് ആവശ്യമായ റെംഡിസിവര്‍ മരുന്ന് എത്തിച്ചത്.

സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ലഭിച്ച മികച്ച പിന്തുണയ്ക്ക് രോഗിയും കുടുംബവും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *