മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകും

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസില്‍ വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടാണു വിജിലന്‍സ് നല്‍കിയതെന്ന് വിമര്‍ശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് ഇന്ന് നേരിട്ട് ഹാജരാകണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ചെറുകിട സംരഭങ്ങള്‍ തുടങ്ങാന്‍ നബാര്‍ഡ് പിന്നാക്ക വികസന കോര്‍പ്പേറേഷന്‍ വഴി നല്‍കിയ ഗ്രാന്റ് അമിത പലിശ ഈടാക്കി സര്‍ക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്തനാണ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന വിവരം പോലും റിപ്പോര്‍ട്ടില്‍ ഇല്ലെന്നു കോടതി പറഞ്ഞു. അതേസമയം 17 കേസുകളില്‍ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളില്‍ ഏകീകരിച്ച് കുറ്റപത്രം നല്‍കാനാണ് ശ്രമമെന്നും വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരുന്നു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളി നടേശന്‍, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്.അനില്‍ നല്‍കിയ ഉപഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ കേസ് അന്വേഷണം വൈകുന്നതില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ അദ്ധ്യക്ഷനായ ബെഞ്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *