ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി അപകടം. സംഭവത്തിൽ 7 തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 13 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. രണ്ട് തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവർ തുരങ്കത്തിൽ തന്നെ പെട്ടിരിക്കാമെന്നാണ് അനുമാനം. ചമോലി ജില്ലയിലെ പീപൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മിന്നൽ പ്രളയത്തിന് പിന്നാലെ വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. സംഭവ സമയം 22 തൊഴിലാളികളാണ് തുരങ്കത്തിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെയും പിന്നീട് പുറത്തെത്തിച്ചെങ്കിലും ഇതിൽ ആറ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസി, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇവ നീക്കം ചെയ്താണ് ശേഷിക്കുന്ന രണ്ട് പേരെ കണ്ടെത്തേണ്ടത്.


