കൂത്താട്ടുകുളം: യാത്രക്കാരൻ വായിൽ കടിച്ച് പിടിച്ച നോട്ട് നൽകിയെന്ന കണ്ടക്ടറുടെ ആരോപണത്തെ തുടർന്നുണ്ടായ ബഹളത്തിൽ വനിത കണ്ടക്ടർ ആശുപത്രിയിൽ ചികിത്സ തേടുകയും ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. കൂത്താട്ടുകുളം ഡിപ്പോയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
ബസിൽ കയറിയ യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകി നോട്ട് വായിൽ കടിച്ചു പിടിച്ച നോട്ടാണെന്ന കണ്ടക്ടറുടെ ആരോപണത്തെ തുടർന്നാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് ബസിനുള്ളിൽ ബഹളമുണ്ടാവുകയും കെ.എസ്.ആർ.ടി.സി ബസിന്റെ ട്രിപ് മുടങ്ങുകയും ചെയ്തു. മറ്റു യാത്രക്കാരും കണ്ടക്ടർക്കെതിരെ തിരിഞ്ഞതോടെ വനിത കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി. മാനസിക സമ്മർദം ഉണ്ടായെന്നും ജോലി തുടരാൻ സാധികില്ലെന്നും ഡിപ്പോ അധികൃതരെ അറിയിച്ച ശേഷം കണ്ടക്ടർ കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കണ്ടക്ടർ ഇല്ലാത്തതിനെ തുടർന്ന് ബസിന്റെ ട്രിപ്പും മുടങ്ങുകയായിരുന്നു.
അതേസമയം, പ്രിയദർശിനി സർവിസ് ആരംഭിച്ചതോടെ കണ്ടെയ്നർ റോഡ് വഴിയുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറച്ചതായി പരാതി. മുമ്പ് രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ എറണാകുളം ബോട്ട് ജെട്ടി മുതൽ പറവൂർ, ഗുരുവായൂർ റൂട്ടിൽ വരെ ബസ് സർവിസുകൾ നടന്നിരുന്നു. പറവൂർ ഭാഗത്തുനിന്നു വരുന്ന യാത്രികർക്കു ഇടപ്പള്ളിയിലെ തിരക്കിൽ പെടാതെ എളുപ്പത്തിൽ എറണാകുളത്തെ ജോലി സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും എത്താൻ കഴിയുമായിരുന്നു. എന്നാൽ പ്രിയദർശിനി സർവിസ് ആരംഭിച്ച ശേഷം വനിത യാത്രക്കാരുടെ എണ്ണം വർധിച്ചു. സ്വകാര്യ ബസുകളിലെ യാത്ര ചെയ്തിരുന്ന ഭൂരിഭാഗം വനിത യാത്രികരും കെ.എസ്.ആർ.ടി.സി സർവിസിലേക്ക് മാറിയതാണു എണ്ണം വർധിക്കാൻ കാരണമായത്.
ഇതിനിടെയാണ് മുന്നറിയിപ്പില്ലാതെ സർവിസ് വെട്ടിക്കുറച്ച നടപടികൾ സ്വീകരിച്ചതെന്നാണ് യാത്രക്കാരുടെ പരാതി. മുമ്പ് പത്തു മിനിറ്റുകളുടെ ഇടവേളകളിൽ ഈ റൂട്ടുകളിൽ ബസ് സർവിസ് നടന്നിരുന്നു. നിലവിൽ 15 മുതൽ 30 മിനിറ്റ് വരെ കാത്തിരുന്നാലാണ് ബസ് എത്തുന്നത്. തിരക്കേറിയ സമയങ്ങളിലും ഈ അവസ്ഥക്ക് മാറ്റമില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. രാവിലെ 9.30 ന് ശേഷം പലപ്പോഴും ഇതിലും കൂടുതൽ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്.
അതേസമയം, റൂട്ടുകളിൽ സർവിസ് വെട്ടിക്കുറച്ചിട്ടില്ലെന്നും സാധാരണ ഗതിയിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.

