ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാംഗ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തിൽ സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയി. അപകടത്തിൽ 5 സൈനികരെ കാണാതായി. 2 സൈനിക ഷെൽട്ടറുകളാണ് ഒലിച്ചുപോയത്.
സൈനിക ഷെൽട്ടറിലുണ്ടായിരുന്ന 7 സൈനികരാണ് അപകടത്തിൽപെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥയും വെള്ളപ്പൊക്കവും രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. പ്രദേശത്ത് കുടുങ്ങിയവ മറ്റുള്ളവരെ കണ്ടെത്താനും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അപ്പർ സുബൻസിരി ജില്ലയിൽ ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്. നാലുപേർ ഉരുൾപൊട്ടലിൽ മരിച്ചു. റോഡ് നിർമാണ സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

