ചേർപ്പ് : യുവതിയെയും ഭാവി വരനെയും കുത്തിപ്പരുക്കേൽപിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തി കൊണ്ട് കുത്തിയത്. കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിന് സമീപം ഇന്നലെ രാത്രി 9നാണ് സംഭവം.
ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈക്കും കുത്തേറ്റിട്ടുണ്ട്. കോടന്നൂരിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ യുവതിയും ഭാവി വരനും വന്ന സമയത്താണ് സംഭവം. വൈഷ്ണവിയോടുള്ള അശ്വിന്റെ വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം അശ്വിൻ കടന്നുകളഞ്ഞു.

