ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 7 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പാട്‌ന: ബിഹാറിലെ ലഖിസരായ് ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു. നിരവധി ഭക്തര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6. 45 ഓടെയായിരുന്നു അപകടം. ശ്രാവണ മാസ പൂജകള്‍ക്കായി ഭക്തര്‍ വന്‍തോതില്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയപ്പോഴാണ് അപകടം ഉണ്ടായത്.

ഒരു വൈദ്യുത തൂണ്‍ തകര്‍ന്ന് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വൈദ്യുതി കമ്പികള്‍ പൊട്ടി വീണു എന്ന അഭ്യൂഹമാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുതി കമ്പി പൊട്ടിവീണു എന്ന വിവരം അറിഞ്ഞതോടെ ആളുകള്‍ ഓടി മാറാനായി തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിനിടയാക്കിയത്. പൊലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് പൂജകള്‍ക്കായി ക്ഷേത്രത്തില്‍ വന്‍തോതില്‍ ഭക്തരാണ് എത്തിയിരുന്നത്. ദുരന്തത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *