കൊച്ചി: 2018ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആര്‍ഭാടമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ചെലവ് കുറയ്ക്കാനായി ഉദ്ഘാടനസമാപന ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ തീയതികള്‍ ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുകയെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിന്റെ ദിവസങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുമെങ്കിലും കുട്ടികളുടെ സര്‍ഗശേഷി പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിന് പുറമേ കായികോത്സവം തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താന്‍ മാന്വല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *