പവനായി പോലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രമാണ് സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരണ്‍ചന്ദ്. കോട്ടും സ്യൂട്ടുമിട്ട് തൊപ്പിയും വച്ച് കയ്യിലൊരു ബാഗുമായി വണ്ടിയുടെ ഉള്ളില്‍ കയറിനിന്ന് തള്ളിപ്പോകുന്ന ഡിറ്റക്ടീവ് കരണ്‍ചന്ദ് ഇപ്പോഴും മലയാളികളുടെ ഇടയിലുണ്ട്. സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് അറിഞ്ഞതു മുതല്‍ ആവേശഭരിതനായിരുന്നു ക്യാപ്റ്റന്‍ രാജു.

അതേക്കുറിച്ച് ക്യാപ്റ്റന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.’ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സിഐഡി മൂസയില്‍ പിന്നീട് ഞാന്‍ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. സത്യത്തില്‍ ദിലീപിന്റെ തലച്ചോറിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമര്‍ സെന്‍സാണ് സിനിമയെ ഹിറ്റാക്കിയത്.’

‘ഞാന്‍ ഒരു ഓട്ടോയില്‍ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീന്‍ ചെയ്തു തുടങ്ങിയപ്പോള്‍ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച് ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടില്‍ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു ‘ഒരു കാല്‍ അതിന് മുകളില്‍ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട’ എന്ന്. ഇടത്തേ കാല്‍ അങ്ങിനെ എടുത്തു വയ്ക്കുമ്പോള്‍ വലത്തേ കാല് ചാണകത്തില്‍ ചവിട്ടി വൃത്തികേടാക്കി വയ്ക്കും’.

‘ദിലീപ് നല്ല ബുദ്ധിമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണ്. ബ്രീഫ് കെയ്‌സിനകത്ത് കരിമീന്‍ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ചു. കൊച്ചു കുട്ടികള്‍ക്ക് പോലും ഇഷ്ടമായി. സിഐഡി മൂസയുടെ പാര്‍ട്ട് 2 എടുക്കാന്‍ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എനിക്ക് വേഷം തരികയാണെങ്കില്‍ ഞാന്‍ ചെയ്യും. അല്ലെങ്കില്‍ തിയറ്ററില്‍ പോയി കാണും.’ക്യാപ്റ്റന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *