തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് നിര്‍ണായകം; ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ ഇന്ന് കോടതിയില്‍

തിരുവന്തപുരം : തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മന്ത്രിയുടെ അപ്പീല്‍.

ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസില്‍, അന്നത്തെ കേസിലെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയായ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. ഇതിനെതിരെയാണ് ആന്റണി രാജുവിന്റെ അപ്പീല്‍.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അയോഗ്യത നീക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.

1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അടിവസ്ത്രത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് ഓസ്‌ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. ഈ കേസില്‍ പ്രതിഭാഗം അഭിഭാഷകനായ കല്ലൂര്‍ സന്‍ഫാറിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു. കേസില്‍ പ്രതി ആന്‍ഡ്രൂവിനെ വിചാരണക്കോടതി 10 വര്‍ഷം ശിക്ഷിച്ചു.

തുടര്‍ന്ന് അപ്പീല്‍ നല്‍കിയ പ്രതി, തൊണ്ടി മുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചാണ് അഭിഭാഷകന്‍ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തി. തൊണ്ടി മുതലില്‍ തിരിമറി വരുത്തിയെന്നാരോപിച്ച് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2006-ലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *