പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു; ഈണമിട്ടത് മൂവായിരത്തോളം പാട്ടുകൾക്ക്

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ രാത്രി 12-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

തബലിസ്റ്റു കൂടിയാണ്. പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുമ്പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മാപ്പിളപ്പാട്ട് ഗാനശാഖയില്‍ മൂവായിരത്തിലധികം അനശ്വര ഗാനങ്ങള്‍ അബൂബക്കര്‍ സമ്മാനിച്ചിട്ടുണ്ട്.

യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്. സുജാത, എംജി ശ്രീകുമാര്‍, അഫ്‌സല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ അബൂബക്കറിന്റെ സംവിധാനത്തില്‍ പാടിയിട്ടുണ്ട്. ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ അവുക്കയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്. ദേവരാജന്‍ മാസ്റ്ററുടേയും രവി ബോംബെയുടേയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. പ്രശസ്ത സിനിമാ താരം മാമുക്കോയ അവുക്കയുടെ സഹപാഠിയാണ്. പ്രശസ്ത സംഗീതസംവിധായകന്‍ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അവുക്കയുടെ സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *