കോക്രോച്ച് ജനതാ പാർട്ടിയിൽ പിളർപ്പ്; ‘ഡി’ ഗ്രൂപ്പ് രൂപീകരിച്ച് വിമതർ

ന്യൂഡൽഹി∙ അഭിജീത് ദിപ്കേ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) ആദ്യ വിമതനീക്കം. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു. യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കിയെന്ന് ബ്രഹ്മഭട്ട് ആരോപിച്ചു. മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചവരാണ് സിജെപി നേതൃത്വത്തിൽ കൂടുതലുള്ളതെന്നും ബിജെപിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യം. വിദ്യാർഥികളോ ജനങ്ങളോ നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താൽപര്യമില്ല. കേജ്രിവാളിന്റെ നിർദേശപ്രകാരം ബിജെപിയെ എതിർക്കാനാണ് അവർ പ്രവർത്തിക്കുന്നത്’– ബ്രഹ്മഭട്ട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സിജെപിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഘടനയെ ചോദ്യം ചെയ്ത ബ്രഹ്മഭട്ട്, ജന്തർ മന്ദിർ പ്രക്ഷോഭത്തെ പിന്തുണച്ച ആളുകൾക്കോ വിഭാഗങ്ങൾക്കോ പ്രാതിനിധ്യം നൽകിയിട്ടില്ലെന്നും ആരോപിച്ചു. ദിപ്കേ ദേശീയ കൺവീനറായി സിജെപി ദേശീയ വർക്കിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മറ്റിയിൽ ദിപ്കേയോട് അടുപ്പമുള്ളവർക്ക് മുൻഗണന നൽകിയെന്നും സമരം ചെയ്തവരുമായി കൂടിയാലോചിച്ചില്ലെന്നും ബ്രഹ്മഭട്ടും കൂട്ടരും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഘടനാ രൂപീകരണം. ബ്രഹ്മഭട്ട് ഗുജറാത്ത് സ്വദേശിയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *