കാലവര്‍ഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവര്‍ഷത്തില്‍

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവര്‍ഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാല്‍ മഴ ദുര്‍ബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനല്‍ക്കാലമാകാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മഴക്കാല സീസണില്‍ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പുനലൂരില്‍ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്.

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ മാസം പിന്‍വാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം ആരംഭിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, എല്ലാം തെറ്റി. എല്‍നിനോ പ്രിതഭാസമാണ് വില്ലനായതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവില്‍ 76.2 മി. മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മി. മീറ്റര്‍ മാത്രമാണ്. ജൂണ്‍ മുതല്‍ ഇതുവരെ 1769.9 മി.മീറ്റര്‍ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ. കാലവര്‍ഷം നിരാശപ്പെടുത്തി പിന്‍വാങ്ങാനൊരുമ്പോള്‍ പ്രതീക്ഷ തുലാവര്‍ഷത്തിലാണ്. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബര്‍ വരെയാണ് തുലാവര്‍ഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

തുലാവര്‍ഷം തെക്കന്‍, മദ്ധ്യകേരളത്തിലാണ് കൂടുതല്‍ കിട്ടാറാള്ളത്. മഴ മാറിയതോടെ വൈദ്യുതി ഉപഭോഗത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 94 ദശലക്ഷം യൂണിറ്റ് കടന്നു. കാലവര്‍ഷം സജീവമായ സമയത്ത് ഇത് 80 ദശലക്ഷത്തില്‍ താഴെയായിരുന്നു. 4850 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയ ഉപയോഗം. 4000 മെഗാവാട്ടില്‍ താഴെ നില്‍ക്കേണ്ട സ്ഥാനത്താണ് ഈ വര്‍ധന.

 

Leave a Reply

Your email address will not be published. Required fields are marked *