
പൂനെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രധാന പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്ത് റിതേഷ് ഹാംഗെയെയാണ് പൂനെ റൂറൽ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പൂനെ സ്വദേശി കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും ചേതനും ചേർന്ന് ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊന്നത്. ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
വിവാഹനിശ്ചയം കഴിഞ്ഞ കേതനെ ഒഴിവാക്കാനും സിയയും ചേതനും തമ്മിലുള്ള ബന്ധം തുടരാനുമാണ് ഈ ക്രൂരകൃത്യം പ്ലാൻ ചെയ്തത്. കേതനെ ലോഹഗഡ് കോട്ട സന്ദർശിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തുവെച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിന്റെ സമഗ്രമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
‘കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കേതന്റെ കയ്യും കാലും ഒടിച്ചശേഷം അയാളെ കൊലപ്പെടുത്താനുള്ള സിയയുടെയും ചേതന്റെയും പദ്ധതിയെക്കുറിച്ച് റിതേഷിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നു. കേതനെ കൊലപ്പെടുത്തിയ ശേഷം ചേതൻ ഇക്കാര്യം റിതേഷിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.’– അറസ്റ്റിന് ശേഷം പുനെ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗിൽ പറഞ്ഞു.
പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചപ്പോഴാണ് റിതേഷിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കണ്ടെത്താൻ സാധിച്ചത്. കേതനെ എങ്ങനെ കോട്ടയിൽ നിന്ന് തള്ളിയിടാമെന്നും തെളിവുകൾ എങ്ങനെ നശിപ്പിക്കാമെന്നുമുള്ള ചാറ്റുകൾ ഫോണിൽ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ റിതേഷിനെ സെപ്റ്റംബർ 12 വരെ റിമാൻഡ് ചെയ്തു.
ജൂൺ 18നാണ് കേതൻ അഗർവാളിനെ സിയയും ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ കൊലപ്പെടുത്തിയത്. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞത്. സിയയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ലോഹഗഡിൽ ട്രെക്കിങ്ങിന് പോയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സിയയുടെ കാമുകൻ സ്ഥലത്തെത്തുകയും ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണതാണെന്നായിരുന്നു സിയ പോലീസിന് നൽകിയ മൊഴി. ഇരുവരുടെയും വിവാഹം നവംബറിൽ നടത്താനിരിക്കുകയായിരുന്നു. കേതനെ ഒഴിവാക്കിയ ശേഷം കാമുകനായ ചേതനെ വിവാഹം കഴിക്കാനായിരുന്നു സിയയുടെ പദ്ധതി. സംഭവത്തിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
