
കോഴിക്കോട്: വടകര എംഡിഎംഎ (Vadakara Teachers MDMA Case) കേസിൽ രണ്ടാം പ്രതി കീർത്തനക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയും വേണം.
സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിർദ്ദേശമുണ്ട്. കേസിൽ ഒന്നാം പ്രതി കാവ്യക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രധാന പ്രതികളിൽ ഒരാളായ പേരാമ്പ്ര ബിആർസിയിലെ മുൻ അധ്യാപിക കീർത്തനയുടെ അക്കൗണ്ട് വഴി അഞ്ച് മാസത്തിനിടെ നടന്നത് 15 ലക്ഷം രൂപയുടെ ഇടപാടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസും എക്സൈസും രജിസ്റ്റർ ചെയ്ത പല എംഡിഎംഐ കേസുകളിലെ പ്രതികളുമായും അധ്യാപകർ ഇടപാട് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് ഈ കേസുമായി യാതൊരു ബന്ധമില്ലെന്നും പോലീസ് പറയുന്നത് പോലെ തന്റെ അക്കൗണ്ട് വഴി ഇടപാടുകൾ നടന്നിട്ടില്ലെന്നും അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് കീർത്തന പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും താൻ ഒരു അധ്യാപികയാണ്, ആൺകുട്ടിയുടെ അമ്മയുമാണ് എന്നായിരുന്നു കീർത്തനയുടെ വാക്കുകൾ.
കേസിലെ മുഖ്യ കണ്ണി എന്ന് സംശയിക്കുന്ന വയനാട് സ്വദേശിയായ ഷിന്റോ എന്ന യുവാവിന്റെ നിർദ്ദേശപ്രകാരമാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. തന്റെ അക്കൗണ്ടിൽ പണം ലഭിച്ചാൽ അത് ഷിന്റോയെ ആണ് കീർത്തന അറിയിച്ചിരുന്നത്. ഇതിനുശേഷമാണ് പണം അയച്ചവർക്ക് എംഡി എം എ എത്തിച്ചു നൽകിയിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് പിന്നീട് അധ്യാപികമാരിലേക്ക് എത്തിയത്.
കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വിപി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്.
