
യുവതിയോട് വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനെ എതിർത്ത യുവതിയെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയും കുടുംബത്തെ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു
പേരും മതവും മറച്ചുവച്ച് പ്രണയിക്കുകയും പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. മുംബൈ സ്വദേശി ആരിഫ് ഷെയ്ഖാണ് അറസ്റ്റിലായത്. പ്രസാദത്തിൽ ലഹരിമരുന്ന് കലർത്തിയാണ് ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
2025 ജനുവരിയിൽ ചെമ്പൂരിലെ ഒരു കമ്പനിയിൽ ടെലികോളറായി ജോലി ചെയ്തിരുന്ന 20കാരിയുമായാണ് പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തന്റെ യഥാർഥ പേര് മറച്ചുവച്ച് ‘ശിവ റാത്തോഡ്’ എന്ന വ്യാജ പേരിലാണ് ആരിഫ് ഷെയ്ഖ് യുവതിയുമായി സംസാരിച്ചുതുടങ്ങിയത്. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയാണ് പ്രതി യുവതിയുമായി അടുപ്പത്തിലായതെന്നും പൊലീസ് പറയുന്നു.
ഇതിനിടെ, ഒരു ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. മുറിയിലെത്തിയശേഷം പ്രസാദമെന്ന് പറഞ്ഞ് ലഹരിമരുന്ന് കലർത്തിയ ഭക്ഷണം നൽകുകയായിരുന്നു. അർധബോധാവസ്ഥയിൽ താൻ പീഡിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടെന്നും മുറിയിൽ രക്തക്കറ കണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നീട് വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി.
ഇതിനിടെയാണ് ഇയാളുടെ യഥാർഥ പേര് ആരിഫ് ഷെയ്ഖ് എന്നാണെന്ന് യുവതി മനസ്സിലാക്കിയത്. തുടർന്ന് ഇയാളിൽനിന്ന് അകലാൻ ശ്രമിച്ചെങ്കിലും പ്രതി വാഗ്ദാനങ്ങൾ നൽകി ബന്ധം തുടർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നാലെ യുവതിയോട് വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനെ എതിർത്ത യുവതിയെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയും കുടുംബത്തെ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.
